kottayam

കാൽലക്ഷം മുതൽ 34 ലക്ഷം വരെ 282 പദ്ധതികളിൽ ചാഴികാടൻ മാജിക്

കോട്ടയം: ലഭ്യമായ ഫണ്ട് മുഴുവൻ വിനിയോഗിക്കുക, അതും ചെറുതും വലതുമായ പദ്ധതികൾക്ക് തുല്യപ്രാധാന്യം നൽകി വിജയകരമായി നടപ്പിലാക്കുക. ഇതാണ് ചാഴികാടൻ മാജിക്.

കഴിഞ്ഞ നാലേമുക്കാൽ വർഷത്തിനിടയിൽ ലോകസഭാംഗമെന്ന നിലയിൽ പ്രാദേശിക വികസനത്തിന് ലഭിച്ച ഫണ്ട് പൂർണ്ണമായി വിനിയോഗിക്കാൻ തോമസ് ചാഴികാടൻ സ്വീകരിച്ച നിലപാടുകൾ ജനപ്രതിനിധികൾക്കും നാടിനും മാതൃകാപരമാണ്.

കോടികൾ ചെലവിടുന്ന ചുരുക്കം പദ്ധതികൾക്കായി തുക അനുവദിച്ചാൽ പദ്ധതിയുടെ നിർവഹണം എളുപ്പത്തിൽ നിരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യാമെന്നിരിക്കെ ഓരോ മേഖലയിലും തുല്യമായ പ്രാധാന്യം നൽകിയാണ് ഫണ്ട് അനുവദിച്ചത്.

18 ഇനങ്ങളിലായാണ് ഫണ്ട് അനുവദിച്ചതെന്നതുതന്നെ ഫണ്ട് വിനിയോഗം ദുഷ്‌കരമാക്കി. എംപിയുടെ പ്രാദേശിക വികസനപദ്ധതിയിൽ 282 പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞുവെന്നത് പദ്ധതി നിർവഹണത്തിൽ ചെലുത്തിയ ശ്രദ്ധ വ്യക്തമാക്കുന്നു.

4115.95 രൂപയുടെ വികസനം കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടത്തിയതിന് ഇരട്ടിതിളക്കം സമ്മാനിച്ചത് എംപിയുടെ പ്രാദേശിക വികസനഫണ്ട് പൂർണ്ണമായി വിനിയോഗിക്കാൻ കഴിഞ്ഞുവെന്നതാണ്. തെരഞ്ഞെടുപ്പ് പ്രചരണരംഗത്തും നൂറുശതമാനം ഫണ്ട് വിനിയോഗം ഇടതുമുന്നണിക്ക് ഏറെ നേട്ടമാകുന്നുണ്ട്.

282 പദ്ധതികളിൽ 24500 രൂപ ഒരു സ്‌കൂളിന് പഠനോപകരണം നൽകിയതിലൂടെയാണ് വിനിയോഗിച്ചത്. കൂത്താട്ടുകുളത്ത് നിർമ്മാണം പുരോഗമിക്കുന്ന ഒരു ശുദ്ധജലപദ്ധതിക്കാണ് 34 ലക്ഷം നൽകിയത്. എംപി ഫണ്ടിൽ നിന്ന് ഏറ്റവും ഉയർന്ന തുക വിനിയോഗിച്ച് നടത്തുന്ന വികസനപദ്ധതിയും ഈ ശുദ്ധജലപദ്ധതിയാണ്.

എംപിയുടെ പ്രാദേശിക വികസനപദ്ധതി നിർവഹണവുമായി ബന്ധപ്പെടുത്തി നിശ്ചിത കാലയളവിൽ എംപി അധ്യക്ഷനായ സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് തുക വിനിയോഗം 100 ശതമാനത്തിലെത്തിക്കാൻ കാരണമായതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *