കോട്ടയം: നീറ്റ്-സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്ദര്‍മന്തറില്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും നടത്തുന്ന സമരത്തിന് പിന്തുണപ്രഖ്യാപിച്ചുകൊണ്ട് എഐഎസ്എഫ് എഐവൈഎഫ് നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി. കോട്ടയം ഗാന്ധി സ്ക്വയറില്‍ നടന്ന പ്രതിഷേധ യോഗം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു.
നീറ്റ് ഉള്‍പ്പടെയുള്ള പ്രവേശന പരീക്ഷകളില്‍ നടന്ന ക്രമക്കേടുകള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ആശങ്കയിലാക്കിയിരിക്കുന്നു. പരീക്ഷ രണ്ടാമത് നടത്തിയതുകൊണ്ട് യഥാര്‍ത്ഥ പ്രശ്നം അവസാനിക്കുന്നില്ല.കഴിഞ്ഞ നാല് വര്‍ഷമായി നീറ്റ് പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നുവരുന്നു.
കേന്ദ്രസര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. ഏതുമാര്‍ഗ്ഗത്തിലും അധികാരത്തില്‍ തുടരാനാണ് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ മാസങ്ങളായി സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിച്ചതക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്.
രാജ്യത്തിന്റെ ഭാവിതലമുറയെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ അവസാനത്തിലേക്കുള്ള തുടക്കമാണ് ജന്തര്‍മന്തറിലെ ബഹുജന പ്രക്ഷോഭമെന്ന് ജോണ്‍ വി ജോസഫ് പറഞ്ഞു.എഐവൈഎഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഐഎസ്എഫ് ജില്ലാ സെക്രട്ടറി അഖിൽ കെ യു സ്വാഗതം പറഞ്ഞു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത്, എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജിജോ ജോസഫ്, ജില്ലാ പ്രസിഡന്റ് വിശാഖ് തമ്പി, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് വാഴൂർ, അഡ്വ. രാഘവ നാഥ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു.





