മുണ്ടക്കയം: ഗ്രാമീണ മേഖലയിലെ സാധാരണക്കാരന്റെ ഏക ആശ്രയമായ വർഷങ്ങൾക്കു മുമ്പ് സിവ്യൂ എസ്റ്റേറ്റിന്റെ ഭാഗമായി മനുഷ്യസ്നേഹിയായിരുന്ന കെ.വി.തോമസ് പൊട്ടംകുളം തന്റെ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ആരോഗ്യ സേവനത്തിനായി സ്ഥാപിക്കപ്പെട്ടതും, ഇപ്പോൾ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റ അധീന യിൽലുള്ളതുമായ പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് രോഗികൾ കടുത്ത ദുരിതത്തിൽ. നിലവിൽ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഇവിടെ ഡോക്ടറുടെ സേവനം ലഭ്യമാകുന്നത്.
ഇവിടെ സ്ഥിരമായി സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർ സ്ഥലം മാറിപ്പോയതാണ് ഈ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. പകരം പുതിയ ഡോക്ടറെ നിയമിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. നിലവിൽ എരുമേലിയിൽ നിന്നും ആഴ്ചയിൽ ഒരു ദിവസം മാത്രം എത്തുന്ന ഡോക്ടറാണ് ഇവിടെ താല്ക്കാലികമായി രോഗികളെ പരിശോധിക്കുന്നത്.
ദിനംപ്രതി കൂട്ടിക്കൽ, മുണ്ടക്കയം,പാറത്തോട്, പൂഞ്ഞാർ തെക്കേക്കര എന്നീ പഞ്ചായത്തുകളിൽ താമസിക്കുന്ന സാധാരണക്കാരായ രോഗികൾ ചികിത്സ തേടിയെത്തുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. മലയോര മേഖലയിലെ സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന ഈ കേന്ദ്രത്തിൽ ഡോക്ടറില്ലാത്തത് മൂലം ദൂരെയുള്ള മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് നാട്ടുകാർ.
പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുന്ന ഈ വിഷയത്തിൽ, പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്രയും വേഗം സ്ഥിരമായി ഒരു ഡോക്ടറെ നിയമിച്ച് ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.





