വാഗമണ്ണിന് സമീപം ചാത്തൻ പാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ എസ് നായരാണ് കാൽവഴുതി കൊക്കയിലേക്ക് വീണത്. അധികം താഴ്ചയിലേക്ക് പതിക്കുന്നതിന് മുൻപ് യുവാവ് പുല്ലിൽ പിടിച്ചു നിൽക്കുകയായിരുന്നു. തൊടുപുഴ ,മൂലമറ്റം എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ സാഹസികമായി പുറത്തെത്തിച്ചത്. സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും ദിവസങ്ങൾക്കു മുമ്പ് എറണാകുളം സ്വദേശിയായ റിട്ടയേഡ് കെഎസ്ഇബി എൻജിനീയർ ഇതേ ഇടത്ത് വീണ് മരിച്ചിരുന്നു.
തിടനാട് അമ്പലം ഹെൽത്ത് സെന്ററിന് സമീപം KSRTC ബസ് മരത്തിലിടിച്ച് പത്തോളം ആളുകൾക്ക് നിസാര പരുക്കേറ്റു. തിടനാട് പോലീസും, ഈരാറ്റുപേട്ട ഫയർഫോഴ്സും, നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
തലനാട് പഞ്ചായത്ത് ചോനമലയിൽ കടന്നൽ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. പാറനാനിക്കൽ ജസ്റ്റിൻ (53) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിൽ നിൽക്കുമ്പോൾ കടന്നൽ ആക്രമിക്കുകയായിരുന്നു. സംസാരശേഷിയില്ലാത്ത ആളാണ് ജസ്റ്റിൻ. ഗുരുതരമായി പരുക്കേറ്റ ജസ്റ്റിൻ ഓടി സമീപത്തുള്ള വീട്ടിലെത്തി. ആദ്യം തലനാട് ആശുപത്രിയിലും തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.