തിടനാട് : യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക, വിപുലമായ സാധ്യതകൾ ഉള്ള ഫല വർഗ കൃഷികൾ പ്രോത്സാഹിപ്പിച്ച് മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കാർഷിക രംഗം ലാഭകരമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന കൃഷി വകുപ്പും എംഎൽഎ സർവീസ് ആർമി പൂഞ്ഞാറും സംയുക്തമായി നടപ്പിലാക്കുന്ന ഫലവൃക്ഷ കൃഷി പ്രോത്സാഹന പദ്ധതിയായ ഫലസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.
തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ പൊട്ടനാനി സ്വാഗതം ആശംസിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ രേഖാ ദാസ് , ജോർജ് മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. ആർ അനുപമ, ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ് ജോസഫ് വെള്ളൂക്കുന്നേൽ, മറ്റ് ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ,ഫലസമൃദ്ധി പ്രോജക്ട് ഭാരവാഹികളായ ജോർജ് ജോസഫ് വടക്കേച്ചിറയാത്ത്, ആന്റണി അറയ്ക്കപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഫലവർഗ്ഗങ്ങളുടെ മൂല്യ വർദ്ധിത ഉല്‌പന്നങ്ങൾ എന്ന വിഷയത്തെ ആസ്‌പദമാക്കി കുമരകം കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ.ജയലക്ഷ്‌മി ജി. കാർഷിക സെമിനാർ നയിച്ചു. കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്ന് മന്ത്രി പറഞ്ഞു. യുവജനങ്ങൾക്ക് കൃഷിയുടെ മാഹാത്മ്യത്തേക്കുറിച്ചും കൃഷി ചെയ്യേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും മനസ്സിലാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കട്ടെ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ്റെ ഫ്രൂട്ട് ന്യൂട്രീഷൻ ഗാർഡൻ പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയ ഫലസമ്യദ്ധി പദ്ധതിയിലൂടെ മുൻ സാമ്പത്തിക വർഷത്തിൽ 46 ഹെക്ടർ കൃഷിഭൂമിയിൽ പഴവർഗ്ഗ കൃഷികൾ നടത്തിയ 126 കർഷകർക്കായി ആകെ 13,80,000/-രൂപ സംസ്ഥാന കൃഷി വകുപ്പിൽ നിന്നും ഈ പദ്ധതി പ്രകാരം സബ്‌സിഡി നൽകി. തുടർന്നും നടപ്പ് സാമ്പത്തിക വർഷത്തിലും കൂടുതൽ കൃഷിക്കാരെ ഉൾപ്പെടുത്തി ഫലപദ്ധതി സമൃദ്ധി വിപുലീകരിച്ച് നടപ്പിലാക്കുമെന്ന് എം എൽ എ അറിയിച്ചു.