പാലാ : വിഷുദിനത്തിൽ ഉണ്ടായ വത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂരിൽ വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടറിൽ സഞ്ചരിച്ച കുടുംബാംഗങ്ങൾക്കു പരുക്കേറ്റു. പൊൻകുന്നം സ്വദേശികളായ ധനേഷ്.എം.വിജയൻ ( 37),ഭാര്യ സൗമ്യ (31), മക്കളായ അക്ഷിത് ( 8), അക്ഷയ ( 7) എന്നിവർക്കാണ് പരുക്കേറ്റത്. ഇടുക്കി പെരിയംകവല ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞ് മാത്യു സെബാസ്റ്റ്യന് (39) പരുക്കേറ്റു. രാത്രിയിലായിരുന്നു അപകടം.
ഇലവീഴാപൂഞ്ചിറയിൽ വിനോദ സഞ്ചാരത്തിന് എത്തി മടങ്ങുന്നതിനിടെ ബൈക്ക് മര കമ്പിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ വിദ്യാർഥികളായ ആലപ്പുഴ അവലുക്കുന്ന് സ്വദേശികൾ ആദിത്യൻ (18) ശ്രീനന്ദ് (18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ഇലവീഴാപൂഞ്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.
ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി താഴേക്ക് മറിഞ്ഞു. കൊടും വളവിൽ നിന്നും 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ് ലോറി മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടുകൂടിയായിരുന്നു അപകടം. അപകടത്തിൽ രാജാക്കാട് സ്വദേശിയായ ബേസിലിന് ഗുരുതര പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തമിഴ്നാട്ടിൽ നിന്നും ചാണചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം പൂർണമായും തകർന്നു. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.