പൂഞ്ഞാർ: കഴിഞ്ഞ ദിവസം പൂഞ്ഞാർ മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലനാട്, മേലുകാവ്, മൂന്നിലവ്, ഈരാറ്റുപേട്ട മേഖലകളിലുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയിൽ വ്യാപക നാശനഷ്ടമുണ്ടായതായി സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി. ദുരിതബാധിതർക്കും നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നുണ്ടായ ദുരന്തത്തിൽ അമ്മയും മകനും മരിക്കുകയും പെരിങ്ങുളം, ഇടക്കര, പച്ചിക്കൽ മേഖലകളിൽ വീടുകൾക്കും കൃഷിക്കും വ്യാപക നാശനഷ്ടമുണ്ടാകുകയും ചെയ്തു. തീക്കോയി മുപ്പതേക്കറിലും വീടുകൾക്കും കൃഷിക്കും നാശനഷ്ടമുണ്ടായി. തലനാട് ചാമപ്പാറയിൽ വീടുകളും വീട്ടുപകരണങ്ങളും നശിക്കുകയും ഒരു വീട്ടിലെ 11 പശുക്കൾ ചാവുകയും ചെയ്തു. മൂന്നിലവ് ടൗണിലും ഈരാറ്റുപേട്ടയിലെ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി വൻ നാശനഷ്ടമുണ്ടായി.
ദുരന്തമുണ്ടായതിന് പിന്നാലെ മുൻ മന്ത്രി വി.എൻ. വാസവൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എം. രാധാകൃഷ്ണൻ, ലാലിച്ചൻ ജോർജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയ് ജോർജ്, രമാ മോഹൻ, ഏരിയ സെക്രട്ടറി ടി.എസ്. സിജു, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജെയക്ക് സി തോമസ്, പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ റെജി ഉൾപ്പടെ ഉള്ളവർ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.





