വെള്ളികുളം: ഒഡീഷായിലെ മലയാളി വൈദികരായ ഫാ ലിജോ നിരപ്പേൽ, ഫാ.ജോജോ വൈദ്യക്കാരൻ,കൂടെയുണ്ടായിരുന്ന കന്യാസ്ത്രീകൾ, സഹായികൾ എന്നിവർക്കുനേരെ ബജരംഗ്ദൾ പ്രവർത്തനം നടത്തിയ കയ്യേറ്റ ശ്രമം അത്യന്തംപ്രതിഷേധാർഹമാണെന്നും മാപ്പർഹിക്കാത്ത ഗൗരവമായ കുറ്റമാണെന്നും വെള്ളികുളം ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ യോഗത്തിൽ വികാരി ഫാ.സ്കറിയ വേകത്താനം അഭിപ്രായപ്പെട്ടു.
മതപരിവർത്തനം ആരോപിച്ചു ഭാരതത്തിലെ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിക്കുന്നതും കയ്യേറ്റം ചെയ്യുന്നതും പതിവായി മാറിയിരിക്കുകയാണ്.കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 5000 ലധികം ആക്രമണങ്ങളാണ് ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തിന് നേരെ ഉണ്ടായിട്ടുള്ളത്.ഇത്തരം ആക്രമണങ്ങൾ അടിക്കടി ഉണ്ടായിട്ടും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിൽ ഭരണാധികാരികൾ മൗനം അവലംബിക്കുകയാണ്.
മതേതര ഭാരതത്തിൽ മത തീവ്രവാദികൾ ക്രൈസ്തവ ന്യൂനപക്ഷ സമുദായത്തെ ആക്രമിച്ചുകൊണ്ട് മതസൗഹാർദ്ദതയും മതസഹിഷ്ണുതയും കശാപ്പു ചെയ്യുകയാണ്. ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശത്തെയും വെല്ലുവിളിച്ചുകൊണ്ട് നൂനപക്ഷ ക്രൈസ്തവ സമുദായത്തെ വേട്ടയാടുകയും പീഡിപ്പിക്കുകയും ചെയ്യുന്ന കിരാതമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുവാൻ ഭരണാധികാരികൾ തയ്യാറാകണമെന്ന് യോഗം പാസാക്കിയ പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.
ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഭരണാധികാരികൾ മുന്നോട്ടു വരണം എന്ന് യോഗം ആവശ്യപ്പെട്ടു ഫാ.സ്കറിയ വേകത്താനം, വർക്കിച്ചൻ മാന്നാത്ത് , ജിജി വളയത്തിൽ ,സിസ്റ്റർ ഷാൽബി മുകളേൽ, സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഷാജി ചൂണ്ടിയാനിപ്പുറത്ത്, ബേബി പുള്ളോലിൽ, ആൻസി ജസ്റ്റിൻ വാഴയിൽ, മേരിക്കുട്ടി പഴേ മ്പള്ളിൽ, ബിനോയി ഇലവുങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.