യുഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയാണ് ബജറ്റ് അവതരിപ്പിച്ചത്. ലൈറ്റ് മെട്രോ പദ്ധതി ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങളും നടത്തിയാണ് ബജറ്റ് അവതരണം.
കർഷകർ ഏറെ നാളായി കാത്തിരുന്ന റബർ താങ്ങുവില വർദ്ധനവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. റബറിന്റെ തറവില കിലോഗ്രാമിന് 200 രൂപയിൽ നിന്നും 250 രൂപയായാണ് ഉയർത്തിയത്. കർഷകരെ സഹായിക്കുന്ന ഈ പ്രഖ്യാപനത്തിനൊപ്പം കൃഷി, ടൂറിസം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്ന നിരവധി പദ്ധതികളും ബജറ്റിൽ അവതരിപ്പിച്ചു.
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിനൊപ്പം വിനോദസഞ്ചാരത്തിന് പുതിയ സാധ്യതകൾ തുറക്കുന്ന ഫാം ടൂറിസം രീതികളെ പ്രോത്സാഹിപ്പിക്കും.
സ്വപ്നപദ്ധതിയായ മിഷൻ സമുദ്ര പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. കേരളത്തെ ലോകമാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുകയാണ് മിഷൻ സമുദ്രയുടെ ലക്ഷ്യം. തുറമുഖ മേഖലയ്ക്ക് വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
ക്ഷീരവികസനത്തിന് 102 കോടി: സംസ്ഥാനത്തെ ക്ഷീരവികസന മേഖലയ്ക്കായി 102 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. അടുത്ത 3 വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉത്പാദനം 1 കോടി ലിറ്ററാക്കി ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തീരദേശ മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്.
മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി തുക 75 രൂപയാക്കി ഉയർത്തി. വനരഹിതരായ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പാർപ്പിട പദ്ധതി ബജറ്റിൽ വിഭാവനം ചെയ്യുന്നു. ടൂറിസം മേഖലയുടെ സമഗ്രമായ വളർച്ചയ്ക്കായി 325 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.





