kottayam

കോട്ടയം – നീണ്ടൂർ സ്കീമിലെ പക്കാ പെർമിറ്റുകൾ തിരിച്ചു നൽകണം: പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ

കോട്ടയം: കോട്ടയം – നീണ്ടൂർ സ്കീമിലെ പക്കാ പെർമിറ്റുകൾ തിരിച്ചു നൽകണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. വർഷങ്ങളായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന, കോട്ടയം – നീണ്ടൂർ സ്കീമിലെ അഞ്ചു വർഷ പക്കാ പെർമിറ്റുകൾക്ക് പകരം നാല് മാസ താൽകാലിക പെർമിറ്റുകളാണ് ഇപ്പോൾ നൽകുന്നത്.

ചില സ്വകാര്യ ബസ് ഉടമകളുടെ പ്രവർത്തനം മൂലം അനാവശ്യമായി കെ എസ് ആർ റ്റി സി യിലെ ഭരണകക്ഷി യൂണിയനെ ഇടപെടുത്തി ഹൈക്കോടതിയിൽനിന്നും അനുകൂലമായ ഉത്തരവ് നേടിയാണ് പക്കാ പെർമിറ്റുകൾ ഇല്ലാതായത്.

കോട്ടയം ആർ റ്റി എ ബോർഡ് മൂന്ന് പ്രാവശ്യം യോഗം ചേർന്നുവെങ്കിലും, 20 ദിവസ താൽക്കാലിക പെർമിറ്റുകളാണ് നൽകിയിരുന്നത്. ഇതിനെതിരെ, ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ ഇടപെടൽ മൂലമാണ് നാല്മാ സ താൽക്കാലിക പെർമിറ്റുകൾ നൽകാൻ തീരുമാനമായത്.

അശാസ്ത്രീയമായ ഈ സ്കീം പുന:പരിശോധിക്കുവാൻ ആർ റ്റി എ ബോർഡ് സ്റ്റേറ്റ് ട്രാൻസ്‌പോർട് അതോറിറ്റി യെ സമീപിച്ച് അഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് വരെ തീരുമാനമെടുത്തിട്ടില്ല.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, എം ജി യൂണിവേഴ്സിറ്റി, ഐ സി എച്, വിവിധ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ ആരാധനാലയങ്ങൾ, ഇതുമായി ബന്ധപ്പെട്ടു ജില്ലയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ അടങ്ങിയതാണ് ഈ മേഖല.

ഒരിക്കലും ജനങ്ങളുടെ യാത്രാ ആവശ്യങ്ങൾ പരിഹരിക്കാൻ സാധിക്കാത്ത കെ എസ് ആർ റ്റി സി യുടെ ഈ സ്കീം, കാലത്തിനൊത്തു പുതുക്കി പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വർക്കിങ് പ്രസിഡന്റ്‌ എ സി സത്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ്‌ ജോയ് ചെട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. റോണി ജോസഫ്, ആൽവിൻ ജോസ്, ജോസഫ് ജേക്കബ്, ജോൺ മാത്യു, സാജു മൈക്കിൾ, സേവിയർ തെക്കേടം, എസ്. വെങ്കിടേഷ്, ചാക്കോച്ചൻ ജോസ്, റ്റി സി. തോമസ്, എ സി. സാബു, ജയശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *