ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍മാരുടെ യോഗമായ പേപ്പൽ കോണ്‍ക്ലേവ് മെയ് 7 ന് നടക്കും. വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാര്‍ പങ്കെടുക്കും. വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനം. വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ ആണ് കോണ്‍ക്ലേവ് നടക്കുക.
മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകും. നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നത് വരെ കോണ്‍ക്ലേവ് തുടരും. മെയ് 7ന് ഉച്ചക്ക് ശേഷമാണ് ആദ്യ ബാലറ്റ്.
ഒരു റൗണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ആ ബാലറ്റുകള്‍ കത്തിക്കും. സിസ്റ്റൈന്‍ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ കറുത്ത പുക ഉയരും. രഹസ്യയോഗമായതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് വീക്ഷിക്കുന്നവര്‍ക്കുള്ള സന്ദേശമായി തെരഞ്ഞെടുപ്പ് തുടരും എന്ന സന്ദേശമാണിത്.
ബാലറ്റുകള്‍ക്കൊപ്പം പൊട്ടാസ്യം പെര്‍ക്ലോറേറ്റ്, ആന്താസിന്‍, സള്‍ഫര്‍ എന്നിവ കത്തിക്കുമ്പോഴാണ് കറുത്ത പുക ഉയരുന്നത്. ഭൂരിപക്ഷം ലഭിച്ചാല്‍ ചിമ്മിനിയില്‍ കൂടി വെളുത്ത പുക ഉയരും. പൊട്ടാസ്യം ക്ലോറേറ്റ് ലാക്ടോസ്, ക്ലോറോഫോം റെസിന്‍ എന്നീ രാസവസ്തുക്കള്‍ ചേര്‍ക്കുമ്പോഴാണ് വെളുത്ത പുക വരന്നത്. തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായാല്‍ മാര്‍പാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിക്കും
കോൺക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റെയിൻ ചാപ്പൽ താൽക്കാലികമായി അടച്ചിരിക്കുകയാണ്. കോണ്‍ക്ലേവിനായുള്ള ഒരുക്കങ്ങൾക്കായാണ് ചാപ്പൽ അടച്ചത്.
ഇനി പുതിയ മാർപാപ്പയെ തിരഞ്ഞെടുത്ത ശേഷം മാത്രമേ ചാപ്പൽ തീർത്ഥാടകർക്കായി തുറക്കുകയുള്ളൂ. വത്തിക്കാനിലുള്ള കർദിനാൾമാർ ഇന്നലെ വൈകിട്ട് ഫ്രാൻസിസ് മാർപാപ്പയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന സെയ്ന്റ് മേരി മേജർ ബസിലിക്കയിൽ എത്തി പ്രത്യേക പ്രാർത്ഥന നടത്തി.