Pala News

ബജറ്റിനെ സ്വാഗതം ചെയ്ത് ജോസ്‌ കെ മാണി

പാലാ :സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുവാൻ കേരളത്തിന്റെ ധനമന്ത്രി ആവത് പരിശ്രമിച്ചിട്ടുണ്ട്. ദീർഘവീക്ഷണത്തോടെകാർഷിക മേഖലയ്ക്ക് കരുത്ത് പകരുവാനുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതാർഹമാണ്. വന്യജീവി ആക്രമണം തടയുവാനും നഷ്ട പരിഹാരം നൽകുവാനുമുളള തുക 50 കോടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്.

റബ്ബർ, നെല്ല്,നാളികേരം, പച്ചക്കറി തുടങ്ങിയവയ്ക്ക് താങ്ങ് വിലയും സംഭരണത്തിന് കൂടുതൽ തുകയും പ്രഖ്യാപിച്ചതും കർഷകർക്ക് ഗുണകരമാണ്. മിഷൻ 1000, മേക്ക് ഇൻ കേരള പദ്ധതി,പുതിയ വ്യവസായ- അഗ്രി- ഐ ടി പാർക്കുകളുടെ പ്രഖ്യാപനം, വർക്ക് നിയർ ഹോം പദ്ധതികൾ സംരംഭക വളർച്ചയ്ക്കും യുവജനങ്ങൾക്കും ഏറെ പ്രതീക്ഷ നൽകുന്നു.

റബർ മേഖലയിൽ ഉണ്ടായിരിക്കുന്ന വലിയ പ്രതിസന്ധിക്ക് ഒരു അളവ് വരെ പരിഹാരമാണ് 600 കോടി രൂപ പ്രത്യേകമായി വകയിരുത്തിയത്. വിശദമായ കൂടുതൽ പ്രഖ്യാപനങ്ങൾ തുടർന്നുള്ള ബജറ്റ് ചർച്ചയിൽ പ്രതീക്ഷിക്കുന്നു. പാവപ്പെട്ടവരായ രോഗികളുടെ ആശാമാർഗ്ഗമായ കാരുണ്യ പദ്ധതിക്ക് പ്രാമുഖ്യം നൽകാനുള്ള സർക്കാർ തീരുമാനവും ഏറെ ആശ്വാസകരമാണ്. സാമ്പത്തിക പ്രതിസന്ധിക്കുള്ളിൽ നിന്നുകൊണ്ട് അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ആശ്വാസം നൽകുവാൻ സർക്കാർ പരിശ്രമിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ -ആരോഗ്യ മേഖലയിൽ ദീർഘവീക്ഷണത്തോടെയുള്ള പ്രഖ്യാപനങ്ങൾ പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിന്റെ വിദ്യാഭ്യാസ തലസ്ഥാനമായ കോട്ടയത്തിന് ലഭിച്ച പ്രാധാന്യം ഏറെ സന്തോഷകരമാണ്. കോട്ടയത്തെ നോളജ് ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെ സമര്‍പ്പിച്ച മൂന്നു പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചുവെന്നത് ഇക്കാര്യത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ്.

ജില്ലയില്‍ പാലാ കേന്ദ്രമായി പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് & സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനം ബജറ്റില്‍ ഉണ്ടായതോടെ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങളുടെ വിശാലമായ ലോകത്തേക്കുള്ള പ്രവേശന കവാടം തുറക്കും.

3 കോടി രൂപ അടങ്കല്‍ തുകയുള്ള ഈ പദ്ധതിക്ക് 60 ലക്ഷം രൂപയാണ് ആദ്യഗഡുവായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. എന്‍ജിനീയറിംഗ്, നേഴ്സിങ്ങ് ബിരുദധാരികള്‍ക്ക് സ്‌കില്‍ പരിശീലനം നല്‍കുന്നതിനും അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലവസരങ്ങള്‍ അപ്പപ്പോള്‍ തന്നെ അറിയുവാനും ഈ സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സാധ്യമാവും.

കുറവിലങ്ങാട് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ദക്ഷിണേന്ത്യയിലെ ആദ്യസയന്‍സ് സിറ്റിക്കും ബജറ്റില്‍ തുക വകയിരുത്തിയിരുത്തിയതോടെ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് വേഗത കൈവരും. ഇതോടെ കോട്ടയം ദക്ഷിണേന്ത്യയുടെ ശാസ്ത്രതലസ്ഥാനമായി മാറുകയും ചെയ്യും. കോട്ടയം ജില്ലയിലെ വലവൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി) യുടെ തുടര്‍ഘട്ടമായി ഇന്‍ഫോസിറ്റി (ഐടി പാര്‍ക്ക്) ആരംഭിക്കുന്നതിനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ടായിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റീറ്റൂട്ട് എന്ന സങ്കല്‍പ്പത്തിന് പകരം ഇന്‍സ്റ്റിറ്റൂട്ടിനൊപ്പം ഇന്‍ഡസ്ട്രി എന്ന ആശയമാണ് ഇന്‍ഫോ സിറ്റി ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെച്ചത്.

Leave a Reply

Your email address will not be published.