പാലായിൽ മണ്ണുമാന്തിയന്ത്രത്തിന് ഇടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. പയപ്പാർ കണ്ടത്തിൽ പോൾ ജോസഫ് രാജുവാണ് (62) മരിച്ചത്. ഡ്രൈവർ മാറിയ സമയത്ത് വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനുള്ളിൽ പോളിന്റെ തല കുടുങ്ങുകയായിരുന്നു. ഹിറ്റാച്ചി മറിഞ്ഞ് രാജുവിൻ്റെ തല റബർ മരത്തിലിടിച്ചായിരുന്നു മരണം. വിവരമറഞ്ഞ് പൊലീസും അഗ്നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോളിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ബൈക്ക് ഇടിച്ച് പരുക്കേറ്റ വഴിയാത്രക്കാരൻ ഇടപ്പാടി സ്വദേശി ജോയി പുത്തൂരിനെ (70) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30 യോടെ ഭരണങ്ങാനത്തിനു സമീപമായിരുന്നു അപകടം. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ദമ്പതികളും മറ്റക്കര സ്വദേശികളുമായ വിഷ്ണു ( 30) ലക്ഷ്മിപ്രിയ ( 28) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 യോടെ മറ്റക്കര കോവൂർ പടിക്ക് സമീപമായിരുന്നു അപകടം.
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ കുടുംബാംഗങ്ങളായ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് സ്വദേശികളായ ശാന്തി സെബാസ്റ്റ്യൻ (63) നോഹ ഡെബി ജോൺ ( ഒന്നര) എന്നിവർക്കാണ് പരുക്കേറ്റത്. 3.30യോടെ മരങ്ങാട്ട്പള്ളിക്കു സമീപമായിരുന്നു അപകടം.