പാലാ നഗരസഭ കോൺഗ്രസ്സ് കൗൺസിലറെ തങ്ങൾ കൈയ്യേറ്റം ചെയ്തു എന്ന പരാതി അടിസ്ഥാനരഹിതമെന്ന് സ്വതന്ത്രമുന്നണി കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കകണ്ടവും, ബിജു പുളിക്കകണ്ടവുംസംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു.
ചെയർപേഴ്സന്റെ ചേമ്പറിൽ കൂടിയ സംയുക്ത UDF കൗൺസിലർമാരിൽ അസൗകര്യം അറിയിച്ച 2 പേര് ഒഴികെ 12 കൗൺസിലർമാരും പങ്കെടുത്തു. കൂടാതെ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ടും കേരള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജോഷി വട്ടക്കുന്നേലും യോഗത്തിൽ പങ്കെടുത്തിരുന്നു.
കൗൺസിൽ യോഗ അജണ്ടക്ക് ശേഷം മറ്റ് വിഷയങ്ങളും ചർച്ച ചെയ്തു.. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഓട്ടോ സ്റ്റാൻഡ് വരുന്നതിൽ തങ്ങൾക്ക് യാതൊരു എതിർപ്പും ഇല്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെ, സ്റ്റാൻഡ് അനുവദിക്കുവാൻ നിയമപരമായി സാധിക്കില്ല എന്നും മാത്രമാണ് തങ്ങൾ നിലപാട് എടുത്തത്.
കൗൺസിൽ അംഗീകരിക്കാതെയുള്ള ഓട്ടോ സ്റ്റാൻഡ് പൊതുമുതൽ കൈയ്യേറ്റത്തിൻ്റെ പരിധിയിൽ ആണ് എന്ന ബഹു ഹൈക്കോടതി വിധിയും തങ്ങൾ ചൂണ്ടിക്കാണിച്ചു. മാത്രമല്ല, തൊഴിലാളികളുടെ ആവശ്യം എഴുതിവാങ്ങി കൗൺസിൽ അംഗീകരിച്ച് അവർക്ക് സ്റ്റാൻഡ് അനുവദിക്കാമെന്ന നിർദ്ദേശം അറിയിക്കുകയും ചെയ്തു.
അപ്പോൾ താൻ ചെയ്ത നിയമവിരുദ്ധ പ്രവർത്തിയെ ന്യായീകരിച്ച് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് നിങ്ങൾക്ക് എതിരാക്കും എന്നാണ് ബിജു മാത്യൂസ് നിലപാട് എടുത്തത്. വാഗ്വാദങ്ങൾ അല്ലാതെ യാതൊരു സംഭവവും അവിടെ ഉണ്ടായില്ല. അവിടെ ഉണ്ടായിരുന്ന UDF കൗൺസിലർമാരും പാർട്ടി നേതാക്കളും ഇതിനൊക്കെയും സാക്ഷിയുമാണ്.
ഇതിൽ കൂടുതൽ എന്തെങ്കിലും സംഭവിച്ചു എന്നോ കൈയ്യേറ്റം നടന്നു എന്നോ അവിടെ ഉണ്ടായിരുന്ന ബിജു മാത്യൂസ് ഒഴികെയുള്ള ഏതെങ്കിലും udf കൗൺസിലർമാരോ പാർട്ടി നേതാക്കളോ പറഞ്ഞാൽ ആ നിമിഷം ഉപാധികളില്ലാതെ ചെയർപേഴ്സണും തങ്ങളും കൗൺസിലർ സ്ഥാനത്തു നിന്നും രാജിവെക്കുമെന്ന് പാലായിലെ പൊതു സമൂഹത്തോട് തങ്ങൾ അറിയിക്കുന്നു.
ചെയർപേഴ്സൻ്റെ പ്രവർത്തന വിജയത്തിലും, സ്വീകാര്യതയിലും അസൂയ പൂണ്ട അഭിനവ കേകോ ഭക്തരുടെ ജല്പ്പനകൾക്കും ഭീഷണികൾക്കും തങ്ങൾ കീഴ്പ്പെടില്ല എന്നും അഡ്വ ബിനു പുളിക്കകണ്ടവും, ബിജു പുളിക്കകണ്ടവും അറിയിച്ചു.





