pala

സിറോമലബാർ സഭ അസംബ്ലിക്ക് ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശംസകളുമായി വത്തിക്കാൻ സ്ഥാനപതി

പാലാ :സിറോമലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപൽ അസംബ്ലിയിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറെല്ലി.

അസംബ്ലിയുടെ ഔദ്യോഗിക ഉദ് ഘാടനസന്ദേശത്തിലാണ് മാർപ്പാപ്പയുടെ പ്രാർത്ഥനാശംസകൾ ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷോ അസംബ്ലി അംഗങ്ങളെ നേരിട്ടറിയിച്ചത്.

അസംബ്ലിയുടെ മാർഗ്ഗരേഖ സഭയെ ശക്തിപ്പെടുത്താനും നവീകരിക്കാനും സഹായകമായ ആശയങ്ങളെയാണ് അവതരിപ്പിക്കുന്നത്. സുവിശേഷവൽക്കരണത്തിൽ നേരിടുന്ന വെല്ലുവിളികൾ, പ്രത്യേകിച്ച് കാലികവും അവസ്ഥകൾ ചർച്ചചെയ്യപ്പെടണം. സ്വഭാവത്താലെ പ്രേഷിതയായ സഭയുടെ അടിസ്ഥാന ദൗത്യമാണ് സുവിശേഷപ്രഘോഷണം.

ലോകത്തിന് സുവിശേഷ മാതൃകകളാകാൻ പുരോഹിതർക്കും സമർപ്പിതർക്കുമൊപ്പം അല്മയർക്കും പ്രസക്തമായ പങ്കുണ്ട്. ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച് എല്ലാതുറയിൽപ്പെട്ട സഭാംഗങ്ങൾക്കും കൃത്യമായ ധാരണകൾ ഉണ്ടാകണമെന്നും അപ്രകാരമുള്ള ധാരണകളെ രൂപപ്പെടുത്താനുള്ള വേദിയായി അസംബ്ലി മാറണമെന്നും ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറെല്ലി കൂട്ടിച്ചേർത്തു.

സഭയുടെ മുഴുവൻ പ്രവർത്തനങ്ങളുടെയും പ്രഭവസ്ഥാനവും പാരമ്യതയുമാണ് കർത്താവിന്റെ പെസഹാ രഹസ്യങ്ങളുടെ ഓർമ്മയായ വിശുദ്ധ കുർബാന. ഇത് ഐക്യത്തിന്റെ കൂദാശയാണ്. സാർവത്രിക സഭയുടെ പൈതൃകമായി ആരാധനാക്രമ പാരമ്പര്യങ്ങൾ സഭയിൽ വളരുന്നത് ആദരവോടെ കാണുന്നു.

കൂടുതൽ ഐക്യത്തിന് വഴിതെളിക്കാൻ അസംബ്ലിയിലെ ചർച്ചകൾ കരണമാകട്ടെയെന്നും ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറെല്ലി പ്രത്യാശപ്രകടിപ്പിച്ചു. അപ്പസ്തോലിക് ന്യൂൺഷോയുടെ സാന്നിധ്യത്തിലൂടെ മാർപ്പാപ്പ തന്നെയാണ് അസംബ്ലിയിൽ സന്നിഹിതനായിരിക്കുന്നതെന്ന് ഉദ്ഘടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.

ദൈവജനത്തിന്റെ സാമൂഹിക ജീവിതവും,കാലാനുസൃതമായ സുവിശേഷപ്രഘോഷണ മാർഗ്ഗങ്ങളും അസംബ്ലി ചർച്ചചെയ്യണമെന്നും ആർച്ച് ബിഷപ്പ് നിർദേശിച്ചു.

കാലഘട്ടത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും തിരിച്ചറിഞ്ഞ് ഒന്നിച്ച് മുന്നേറാനുള്ള ആഹ്വാനമാണ് അസംബ്ലി എന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെയാണ് മുന്നേറ്റമുണ്ടാകേണ്ടതെന്നും കർദിനാൾ ഓർമ്മിപ്പിച്ചു.

സൗമ്യമായ കേരളം സമൂഹത്തെ വളർത്തിയെടുത്തതിൽ കത്തോലിക്കാ സഭയുടെ പങ്കിനെ അഭിനന്ദിക്കുന്നതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ ആശംസാപ്രസംഗത്തിൽ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനത്തിൽ തന്റെ കത്തോലിക്ക വിശ്വാസം എന്നും ഉറക്കെ പറയുന്നതിൽ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവരെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ കത്തോലിക്കാ സഭയ്ക്ക് പ്രബലമായ സാക്ഷ്യം നല്കാനുണ്ടെന്ന് ആശംസാ സന്ദേശത്തിൽ യാക്കോബായ സുറിയാനി സഭാ മെട്രോപ്പോലീറ്റൻ ആർച്ച് ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ്‌ പറഞ്ഞു. സഭകൾ തമ്മിൽ ഐക്യത്തിന്റെ പാതയിൽ മുന്നേറുന്നത് ശുഭകരവും സുന്ദരവുമാണെന്നും ജോസഫ് മാർ ഗ്രിഗോറിയോസ്‌ ചൂണ്ടിക്കാട്ടി.

ആതിഥേയ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതവും പാലാ രൂപതാ മുഖ്യവികാരി ജനറാൾ മോൺ ഡോ. ജോസഫ് തടത്തിൽ കൃതജ്ഞതയുമറിയിച്ചു. അസംബ്ലി കമ്മിറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടൻ, പാലാ രൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, കമ്മിറ്റി സെക്രട്ടറി റവ. ഡോ.ജോജി കല്ലിങ്ങൽ, മദർ ജനറൽ സിസ്റ്റർ ലിറ്റി എഫ്‌സിസി,ശിവദാസ് ദാനിയേൽ നായ്ക്, ബീന ജോഷി, അഡ്വ.സാം സണ്ണി എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *