പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ രാജ്യത്തിൻ്റെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാൻ വഴി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.
പുൽവാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ഇന്ത്യ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശത്രുരാജ്യത്തിന് കനത്ത പ്രഹരം നൽകിയിരുന്നു.
പ്രധാനമായും പഴം, സിമൻ്റ്, പെട്രോളിയം ഉൽപ്പന്നങ്ങൾ, ധാതുക്കൾ എന്നിവയാണ് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നത്. 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയിൽ ഇന്ത്യയിലേക്ക് പാകിസ്ഥാനിൽ നിന്ന് 4.2 ലക്ഷം ഡോളറിൻ്റെ ഉൽപ്പന്നങ്ങൾ മാത്രമാണ് ഇറക്കുമതി ചെയ്തത്. ഇതേ കാലയളവിൽ മുൻപ് 28.6 ലക്ഷം ഡോളറിൻ്റെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.