എസ്ഡിപിഐയുമായി ബന്ധപ്പെട്ട് കേരളത്തിലെ സംസ്ഥാന കമ്മിറ്റി ഓഫീസടക്കം രാജ്യത്തെ 12 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്. പാർട്ടിയുടെ ദേശീയ ആസ്ഥാനത്തും റെയ്ഡ് നടക്കുന്നുണ്ട്. എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് പരിശോധന.
തിരുവനന്തപുരം പാളയത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് പരിശോധന നടത്തുന്നത്. ദില്ലിയിലെ ദേശീയ ആസ്ഥാനത്തും പരിശോധന നടക്കുന്നുണ്ട്. ഒപ്പം മലപ്പുറം, ബെംഗളുരു, നന്ദ്യാൽ, താനെ, ചെന്നൈ, പകുർ, കൊൽക്കത്ത, ലഖ്നൗ, ജയ്പുർ എന്നിവിടങ്ങളിലും ആന്ധ്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെ ടാക്സി കാറുകളിലാണ് ഇഡി ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്.
ഹവാലയടക്കമുള്ള മാർഗ്ഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചുവെന്ന് ഇഡിയുടെ കണ്ടെത്തൽ. ഗൾഫ് രാജ്യങ്ങളിൽ നിന്നും റമദാൻ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചു.

ഹജ്ജ് തീർത്ഥാടന കാലത്ത് ഇന്ത്യക്കാരെ സഹായിക്കാൻ എന്ന പേരിൽ ഫണ്ട് പിരിച്ചു. നിയമസഹായം, കമ്മ്യൂണിറ്റി പിന്തുണ എന്നിവയുടെ പേരിലും ഇ-വാലറ്റുകൾ വഴിയും ഇന്ത്യയിലേക്ക് ഫണ്ട് എത്തിയെന്ന് ഇഡി കണ്ടെത്തി.