വഖഫ് വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയാണ്. വസ്തുതകൾ മറച്ചുവെച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇരുവരും കള്ളപ്രചാരണം നടത്തുകയാണ്.
മുസ്ലിം ഇതര അംഗങ്ങളെ താൻ നിയമിച്ചിട്ടില്ലെന്നാണ് മുൻ മുഖ്യമന്ത്രി പറയുന്നത്. ഇത് പച്ചക്കള്ളമാണ്. പിണറായി സർക്കാർ തന്നെ പുറത്തിറക്കിയ ഗസറ്റിൽ നിയമാനുസൃത നടപടികൾ പൂർത്തിയാക്കി മുസ്ലിം ഇതര അംഗങ്ങളെ പിന്നീട് നിയമിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ, സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വഖഫ് നിയമത്തിലെ സെക്ഷൻ 14-ലെ വ്യവസ്ഥകൾ നടപ്പാക്കാൻ സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമസാധ്യതകൾ പരിശോധിക്കുക മാത്രമാണ് സർക്കാർ പറഞ്ഞതെന്ന മുസ്ലിം ലീഗിന്റെ വാദവും വസ്തുതകൾക്ക് നിരക്കുന്നതല്ല.
വഖഫ് നിയമത്തിലെ സെക്ഷൻ 14 വ്യക്തമാക്കുന്നത് വഖഫ് ബോർഡിലെ അംഗങ്ങളെ എങ്ങനെ നിയമിക്കണമെന്നതാണ്. അതിനാൽ മുഖ്യമന്ത്രിയുടെയും മുസ്ലിം ലീഗിന്റെയും ഇപ്പോഴത്തെ വിശദീകരണങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണ്.
മുസ്ലിം ലീഗിനോട് ഒന്നേ പറയാനുള്ളൂ. രാജ്യത്തെ നിയമം എല്ലാവരും അനുസരിക്കണം. മുസ്ലിം ലീഗും അതിന് ബാധ്യസ്ഥരാണ്. കേരളം ഭാരതത്തിന്റെ ഭാഗമാണെന്ന കാര്യം മുസ്ലിം ലീഗ് മറക്കരുത്. പാർലമെന്റ് പാസാക്കിയ നിയമം കേരളത്തിലും ബാധകമാണ്.
മുസ്ലിം ലീഗും സിപിഎമ്മും ചേർന്ന് ബിജെപി മുസ്ലിം സമൂഹത്തിനെതിരാണെന്ന തെറ്റായ ധാരണ സൃഷ്ടിക്കാൻ സംഘടിതമായ ശ്രമമാണ് നടത്തുന്നത്. സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് അവരുടെ ശ്രമം.
“അമ്പല കമ്മിറ്റിയിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്തുമോ?” എന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്. ഈ ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ട്. ക്ഷേത്ര കമ്മിറ്റിയോ മഹല്ല് കമ്മിറ്റിയോ അതത് മതസമുദായത്തിന്റെ മാത്രം സ്വത്തുക്കളും ആഭ്യന്തര കാര്യങ്ങളും കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളാണ്. അതുകൊണ്ട് അവയെ വഖഫ് ബോർഡുമായി താരതമ്യം ചെയ്യുന്നത് നിയമപരമായും വസ്തുതാപരമായും തെറ്റാണ്.
വഖഫ് ബോർഡ് അങ്ങനെയല്ല. വഖഫ് ബോർഡിന്റെ അധികാരപരിധിയിലുള്ള നിരവധി കേസുകൾ ഇതര മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട സ്വത്തുക്കളെയും അവകാശവാദങ്ങളെയും സംബന്ധിച്ചുള്ളവയാണ്. അതുകൊണ്ടാണ് നിയമം ബോർഡിന്റെ ഘടനയിൽ മുസ്ലിം ഇതര അംഗങ്ങളുടെ സാന്നിധ്യവും ഉറപ്പാക്കുന്നത്.
മഹല്ല് കമ്മിറ്റിയിൽ മറ്റു മതസ്ഥരെ ഉൾപ്പെടുത്തണമെന്ന വാദം ആരും ഉന്നയിക്കുന്നില്ല. കാരണം അത് അതത് സമുദായത്തിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട സംവിധാനമാണ്. എന്നാൽ വഖഫ് ബോർഡിനെ അതുമായി താരതമ്യം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ബോധപൂർവമായ രാഷ്ട്രീയ പ്രചാരണം മാത്രമാണ്.
അറുപത് വർഷത്തിലേറെ രാജ്യം ഭരിച്ച കോൺഗ്രസിന് മുസ്ലിം സമൂഹത്തിന്റെ യഥാർഥ ക്ഷേമത്തിനായി ചെയ്യാൻ കഴിയാതിരുന്ന നിരവധി കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടപ്പിലാക്കിയത്. മുത്തലാഖ് നിരോധിച്ചതിലൂടെ മുസ്ലിം സ്ത്രീകൾക്ക് കൂടുതൽ അന്തസ്സോടെയും സുരക്ഷിതമായും ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ മോദി സർക്കാരിന് കഴിഞ്ഞു. അത് മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായുള്ള ചരിത്രപരമായ തീരുമാനമായിരുന്നു.
പൗരത്വ ഭേദഗതി നിയമം (CAA) കൊണ്ടുവന്നപ്പോൾ ഇന്ത്യയിലെ മുസ്ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള നിയമമാണെന്ന തരത്തിൽ വ്യാപകമായ കള്ളപ്രചാരണമാണ് നടത്തിയത്. എന്നാൽ കാലം ആ പ്രചാരണം പൂർണമായും തെറ്റാണെന്ന് തെളിയിച്ചു. ഇന്നുവരെ ഇന്ത്യയിലെ ഒരു മുസ്ലിം പൗരനും സി.എ.എയുടെ പേരിൽ രാജ്യം വിട്ടുപോകേണ്ടി വന്നിട്ടില്ല.
വഖഫ് നിയമഭേദഗതിയുടെ കാര്യത്തിലും അതേ രീതിയിലുള്ള തെറ്റായ പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. കേന്ദ്ര നിയമങ്ങളെ വസ്തുതകൾക്ക് വിരുദ്ധമായി വ്യാഖ്യാനിച്ച് ജനങ്ങളിൽ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിക്കാനുള്ള ശ്രമമാണ് കേരളത്തിൽ ചില രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്. എന്നാൽ, സി.എ.എയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ, ഈ പ്രചാരണങ്ങളും വസ്തുതകൾക്ക് മുന്നിൽ തകർന്നുവീഴും. സത്യവും യാഥാർഥ്യവും ഒടുവിൽ ജനങ്ങൾ തിരിച്ചറിയും.
വഖഫ് വിഷയത്തെ വർഗീയവൽക്കരിച്ച് ബിജെപിയെ മുസ്ലിം സമൂഹത്തിന്റെ ശത്രുവായി ചിത്രീകരിക്കാൻ മുസ്ലിം ലീഗും സിപിഎമ്മും നാണംകെട്ട രാഷ്ട്രീയ ശ്രമമാണ് നടത്തുന്നത്. നിയമപരമായും രാഷ്ട്രീയപരമായും ഈ പ്രചാരണത്തെ ശക്തമായി നേരിടും.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഈ ഇരട്ടത്താപ്പ് അധികകാലം നിലനിൽക്കില്ല. സത്യം ജനങ്ങൾ തിരിച്ചറിയും.





