വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം സൃഷ്ട്ടിച്ച ഇടതുപക്ഷ സർക്കാർ അവസാന സംസ്ഥാന ബഡ്ജറ്റിൽ കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം സൗജന്യമാക്കി പ്രഖ്യാപിച്ചത് വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതീക്ഷയും മുന്നേറ്റവുമാണ് സൃഷ്ടിച്ചത്.
സാമ്പത്തിക പ്രയാസം മൂലം ഉന്നത വിദ്യാഭ്യാസ സാധ്യമാകാതെ പഠനം ഉപേക്ഷിക്കുന്ന നിരവധിയായ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസവും പുതിയ പ്രതീക്ഷയും നൽകുന്നതായിരുന്നു പ്രഖ്യാപനം. സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്നതോടെ സാധാരണക്കാരായ ലക്ഷക്കണക്കിന് വരുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ പഠനം സാധ്യമാക്കുവാൻ സാധിക്കും.
എന്നാൽ ഈ പദ്ധതി അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക ഉണ്ടെന്ന് എസ് എഫ് ഐ. സൗജന്യ ഡിഗ്രി തല വിദ്യാഭ്യാസം എന്ന പ്രതീക്ഷനിർഭരമായ പദ്ധതി അട്ടിമറിക്കപ്പെട്ടാൽ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികൾക്കാണ് തിരിച്ചടിയാകുന്നത്.
കേരളത്തിലെ സാധാരണക്കാരായ വിദ്യാർത്ഥികൾക്കായുള്ള ഈ പദ്ധതി ഉടനടി തന്നെ നടപ്പിലാക്കിക്കൊണ്ട് 2026-27 അധ്യയന വർഷം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭ്യമാക്കണമെന്നും അല്ലാത്ത പക്ഷം വിദ്യാർത്ഥികളെ അണിനിരത്തി കേരളത്തിന്റെ കലാലയങ്ങളും തെരുവുകളും സമരമുഖരിതമാക്കുമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.





