കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ലബോറട്ടറി മെഡിസിൻ വിഭാഗം കോട്ടയം സി.എം.ഐ സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യാൾ ഫാ. എബ്രഹാം വെട്ടിയാങ്കൽ സി.എം.ഐ നിർവ്വഹിച്ചു.
അയ്യായിരത്തോളം ചതുരശ്രഅടി വിസ്തീർണ്ണമുള്ള ഫുള്ളി ഓട്ടോമേറ്റഡ് സെൻട്രൽ ലാബ് സമുച്ചയം പൂർത്തിയായതോട് കൂടി ലോകോത്തര നിലവാരത്തിൽ രോഗനിർണ്ണയത്തിനുള്ള സൗകര്യം അതിവേഗം രോഗികൾക്ക് ലഭ്യമാകുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ അറിയിച്ചു.
മൈക്രോബയോളജി, ബയോകെമിസ്ട്രി, എൻഡോക്രൈനോളജി ആൻഡ് ഇമ്മ്യൂണോളജി, ഹെമറ്റോളജി, ക്ലിനിക്കൽ പാതോളജി അടക്കമുള്ള എല്ലാ വിഭാഗങ്ങളിലും ഉള്ള ലാബ് പരിശോധനകളും ഒരേയിടത്ത് തന്നെ ലഭ്യമാകും.
രോഗികളെ സംബന്ധിച്ചിടത്തോളം ചില പരിശോധനകൾക്ക് ലാബ് റിപ്പോർട്ടിനായി നേരത്തെ മൂന്ന് ദിവസം വരെ ഉണ്ടായിരുന്ന കാത്തിരിപ്പ് ഇനി രണ്ടു മണിക്കൂറിനകം ലഭ്യമാകും. പരിശോധനാഫലങ്ങൾ ലഭിക്കാൻ വൈകുന്നതിനാൽ നടത്തിയിരുന്ന വിവിധ കാർഡ് റെസ്റ്റുകൾക്ക് ഒഴിവാക്കുവാനും പകരം ആധൂനിക രീതിയിലുള്ള ടെക്നോളോജിയിൽ കൃത്യമായ പരിശോധനകൾ നടത്തി ഏതാനം മിനിട്ടുകൾക്ക് ഉള്ളിൽ കൃത്യമായ ഫലം ലഭ്യമാക്കുവാനും സാധിക്കും.
കുട്ടികൾക്ക് യൂറിൻ ടെസ്റ്റുകൾ ഉൾപ്പെടെയുള്ളവ നടത്തുമ്പോൾ കുറഞ്ഞ അളവിലുള്ള സാമ്പിളുകൾ മതിയെന്നതും നേട്ടമാണ്. ഡയബെറ്റിക് രോഗികൾക്കുള്ള പ്രത്യേക പരിശോധനാ ഫലങ്ങൾ കൂടുതൽ കൃത്യതയുള്ളതാകും. അടിയന്തര സാഹചര്യങ്ങളിൽ എല്ലാ പരിശോധനകൾക്കും ആവശ്യമായ ബാക്കപ്പ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ലബോട്ടറി ഇൻഫർമേഷൻ സിസ്റ്റം വഴി ഡോക്ടർമാർക്ക് നേരിട്ട് പരിശോധനാ ഫലങ്ങളും ലഭ്യമാകും.
ഏതാനം ദിവസങ്ങൾക്കുളിൽ പുതിയ ബ്ലഡ് സെന്ററും, കാഞ്ഞിരപ്പളളി താലൂക്കിലെ ആദ്യത്തെ ബ്ലഡ് കംബോൺന്റ് യൂണിറ്റും ലാബ് സമുച്ചയത്തോട് ചേർന്ന് പ്രവർത്തനസജ്ജമാകുമെന്ന് ആശുപത്രി ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ അറിയിച്ചു.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ, മെഡിക്കൽ ഡയറക്ടർ ഡോ. മനോജ് മാത്യു, ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ഷാജി, ഡോ. ഡിവൈൻ, ലാബ് വിഭാഗം മേധാവി ഷിബി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.





