അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം ജലവൈദ്യുതി നിലയം അടച്ചു. ഇന്നുമുതൽ ഒരു മാസത്തേക്കാണ് അടച്ചത്. ജലവിതരണത്തിന് ബദൽ സംവിധാനങ്ങൾ ഒരുക്കി. ഇന്നലെ നടന്ന മന്ത്രിതല യോഗത്തിനാണ് അടക്കാൻ തീരുമാനമായത്. പുലർച്ചെ നാല് മണിയോടെയാണ് വൈദ്യുതി നിലയം അടച്ചത്. ജനറേറ്ററുകളിലെ അറ്റകുറ്റപ്പണി തുടങ്ങി.
വൈദ്യുതി വിതരണത്തിന് പ്രതിസന്ധി ഉണ്ടാകില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് കുറയാൻ തുടങ്ങുന്നതോടുകൂടി നാലു ജില്ലകളിലെ നൂറിലേറെ ജലവിതരണ പദ്ധതികൾ അവതാളത്തിൽ ആകുമോ എന്ന ആശങ്കയുണ്ടായിരുന്നു.
നവംബർ 11 മുതൽ ഡിസംബർ 10 വരെ ബട്ടർഫ്ലൈ വാൽവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ലീക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് മൂലമറ്റം പവർഹൗസ് അടച്ചിടുന്നത്. 700 മെഗാ വാട്ടിന്റെ വൈദ്യുതിയുടെ കുറവ് സംസ്ഥാനത്തുണ്ടാകുന്നത് പരിഹരിക്കാനുള്ള സംവിധാനങ്ങൾ ചെയ്തിട്ടുണ്ട് എന്നാണ് വൈദ്യുതി വകുപ്പിന്റെ ഉറപ്പ്. പഞ്ചാബ് ഡൽഹി മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കടം കൊടുത്ത വൈദ്യുതി തിരികെ വാങ്ങി പ്രശ്നപരിഹാരം കാണാനാനായിരുന്നു തീരുമാനം.
എന്നാൽ, പ്രതിദിനം മൂന്നു ദശലക്ഷം ഘനയടി വെള്ളം ഒഴുകിയിരുന്നത് ഒരു ദശലക്ഷം ഘനയടിയിലേക്ക് കുറയുന്നതോടെ മൂവാറ്റുപുഴ ആറിലെ ജലനിരപ്പിനെ കാര്യമായി ബാധിക്കും. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലായി 30 പഞ്ചായത്തുകളെയാണ് വെള്ളത്തിന്റെ ലഭ്യത ബാധിക്കുക.
നൂറിലധികം ജലവിതരണ പദ്ധതികളാണ് മൂലമറ്റത്തുനിന്നെത്തുന്ന വെള്ളത്തെ ആശ്രയിച്ച് സംസ്ഥാനത്തുള്ളത്. ആലപ്പുഴ ജില്ലയിലെ ചേർത്തല ഭാഗത്തേക്കുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വെള്ളവും ഇതുതന്നെയാണ്. ചെറുതോണിയിൽ നിന്ന് പെൻസ്റ്റോക്ക് വഴി മൂലമറ്റത്ത് എത്തിച്ച് വൈദ്യുതോൽപാദന ശേഷം മലങ്കര ഡാമിലൂടെ തൊടുപുഴ, മൂവാറ്റുപുഴ, പിറവം, വൈക്കം എന്നിങ്ങനെ വേമ്പനാട്ടുകായലിലാണ് ഈ വെള്ളം എത്തിച്ചേരുന്നത്.
ആറിലെ വെള്ളം ഇല്ലാതായാൽ വൈക്കം ഭാഗത്ത് വെള്ളം കയറാനുള്ള സാധ്യതയും ചെറുതല്ല. പകരം സംവിധാനം എന്ന നിലയിൽ പെരിയാറിനെ ആശ്രയിക്കാം എന്ന തീരുമാനം എടുക്കുന്നുണ്ട് എങ്കിലും അതും പൂർണമായി ഫലപ്രദമല്ല എന്നാണ് വിലയിരുത്തൽ. പ്രതിസന്ധി ഉണ്ടാകാനുള്ള സാഹചര്യം മുന്നിൽകണ്ട് വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.





