പാലാ: ടോറസ് ലോറിയും ബുള്ളറ്റും കൂടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ മുത്തോലി സ്വദേശികളായ ബുള്ളറ്റ് യാത്രികർ സണ്ണി എബ്രഹാം ( 55 ) മകൾ ആൻ മരിയ സണ്ണി ( 25 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 മണിയോടെ കെഴുവംകുളം ഭാഗത്ത് വച്ചായിരുന്നു അപകടം.
ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി താഴേക്ക് മറിഞ്ഞു. കൊടും വളവിൽ നിന്നും 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ് ലോറി മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടുകൂടിയായിരുന്നു അപകടം. അപകടത്തിൽ രാജാക്കാട് സ്വദേശിയായ ബേസിലിന് ഗുരുതര പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തമിഴ്നാട്ടിൽ നിന്നും ചാണചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം പൂർണമായും തകർന്നു. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
പാലാ – പൊൻകുന്നം റോഡിൽ ഒന്നാംമൈലിൽ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂൾ ബസ്സിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ചു. സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു. നിയന്ത്രണം തെറ്റിയ തീർഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. സ്കൂൾ വിദ്യാർഥികൾക്ക് അടക്കം പരുക്കുണ്ടെന്നാണ് വിവരം. തീർഥാടകരുടെ വാഹനത്തിൽ ഇരുപതോളം പേരുണ്ടായിരുന്നു എന്നാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.