കേരളം ഇതുവരെ പിഎം ശ്രീ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും, ഇതിനായി കേന്ദ്രത്തിൽ നിന്ന് ഒരു നയാപൈസ പോലും വാങ്ങിയിട്ടില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു. കേരളത്തിന് അർഹമായ കേന്ദ്ര വിഹിതം ലഭിക്കുന്നില്ല എന്ന ഘട്ടത്തിലാണ് കേരളം പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെയ്ക്കാൻ നിർബന്ധിതമായത്. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചാൽ മാത്രമേ എസ് എസ് കെ യ്ക്ക് ഫണ്ട് നൽകൂ എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ കടുംപിടുത്തം.
എന്നാൽ, ധാരണാപത്രം ഒപ്പിട്ട ആദ്യഘട്ടത്തിനുശേഷം, ബിജെപി സർക്കാരിന്റെ കാവിവൽക്കരണ നിർദ്ദേശങ്ങൾ അടങ്ങിയ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കുമെന്ന് കണ്ടപ്പോൾ, സംസ്ഥാന മന്ത്രിസഭ ധാരണാപത്രം മരവിപ്പിക്കാൻ തീരുമാനിച്ചു. ഇക്കാര്യം അന്നത്തെ പൊതുവിദ്യാഭ്യാസ മന്ത്രി കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ നേരിട്ടും, അന്നത്തെ വകുപ്പ് സെക്രട്ടറി രേഖാമൂലവും അറിയിച്ചിട്ടുണ്ട്.
പിന്നീട്, പൊതുവിദ്യാഭ്യാസ മന്ത്രി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയുടെ ഫലമായാണ് ‘സമഗ്ര ശിക്ഷാ കേരള’യുടെ 92.41 കോടി രൂപയുടെ ആദ്യഗഡു അനുവദിച്ചത്. ഇത് പി എം ശ്രീ ഫണ്ടല്ല. ഈ തുക, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ലഭിക്കേണ്ടിയിരുന്ന റീഇംബേഴ്സ്മെന്റ് തുകയിൽ നിന്ന് കേന്ദ്രം അഡ്ജസ്റ്റ് ചെയ്യുകയാണുണ്ടായത്.
യഥാർത്ഥത്തിൽ, കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോൾ സംസ്ഥാന ഖജനാവിൽ നിന്നാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആനുകൂല്യങ്ങൾ നൽകിയത്. ഇതാണ് സത്യം എന്നിരിക്കെ, ആടിനെ പട്ടിയാക്കുന്ന രീതിയിൽ തൊടുന്യായങ്ങൾ പറഞ്ഞ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുകയാണ്.
പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നയവും ഭരണപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നയവുമാണ് യു ഡി എഫ് നു ഉള്ളതെന്നും വി ശിവൻകുട്ടി പറഞ്ഞു. സംഘപരിവാർ അജണ്ടകൾക്ക് സംസ്ഥാന സർക്കാർ ഇപ്പോൾ കീഴ്പ്പെട്ടു കഴിഞ്ഞുവെന്ന് വ്യക്തമായന്നും അദ്ദേഹം ആരോപിച്ചു.
പി എം ശ്രീ ധാരണാപത്രം മരവിപ്പിച്ചു എന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തുടർ നടപടികൾ ഇല്ലാതിരുന്നത്. ഇതാണ് എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് നടന്നത് എന്ന് വി ശിവൻകുട്ടി പറഞ്ഞു.





