പാലാ: പ്രസംഗിച്ച് വോട്ട് അഭ്യർത്ഥിക്കുക എന്ന പരമ്പരാഗത ശൈലി മാറ്റിവെച്ച് ഓരോരുത്തരുമായി സംസാരിച്ചും ചോദ്യങ്ങൾ ചോദിച്ചും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയും കുടുംബ സംഗമങ്ങളിൽ നിറയുകയാണ് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.കുടുംബ സംഗമങ്ങളിൽ പങ്കെടുക്കുന്ന ഓരോരുത്തരും സ്ഥാനാർത്ഥിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന രീതിയിലാണ് എൽഡിഎഫ് കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്.
പാലായുടെ വികസനം ഒരു പ്രധാന ചർച്ചയാക്കി മാറ്റുന്ന രീതിയിലാണ് കുടുംബ സംഗമങ്ങൾ നടക്കുന്നത്.പാലായുടെ വികസനം മുരടിപ്പിനെ കുറിച്ച് ഓരോരുത്തർക്കുമുള്ള അഭിപ്രായങ്ങൾ പറയുവാനുള്ള വേദിയാക്കി കുടുംബ സംഗമ സദസ്സുകളെ ജോസ് കെ മാണി മാറ്റുകയാണ്.
ലോകസഭ എംപി എന്ന നിലയിലും പിന്നീട് രാജ്യസഭാംഗമായി ശേഷവും താൻ മുൻകൈയെടുത്ത് നടപ്പിലാക്കിയ വികസന പദ്ധതികളെ കുറിച്ച് കുടുംബ സദസ്സുകളിൽ പങ്കെടുക്കുന്നവരെ കൊണ്ട് അഭിപ്രായം പറയിക്കുന്ന രീതി രാഷ്ട്രീയ രംഗത്തെ വേറിട്ട ഒരു കാഴ്ചയാണ്. എംപി ഫണ്ടിന്റെ വിനിയോഗം ജോസ് കെ മാണി ഒരു ചർച്ചയാക്കി മാറ്റുന്നതേയില്ല എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
ജനങ്ങൾക്ക് വേണ്ടി വ്യക്തമായ കാഴ്ചപ്പാടോടെയും ദീർഘവീക്ഷണത്തോടെയും പദ്ധതികൾ ആസൂത്രണം ചെയ്യുക,ആ പദ്ധതിയുടെ കൃത്യമായ പ്ലാൻ സർക്കാരിന് മുന്നിൽ സമർപ്പിക്കുക,അത് ഭരണാധികാരികളെ കൊണ്ട് അംഗീകരിപ്പിക്കുവാൻ പരിശ്രമം നടത്തുക ,ആ പദ്ധതി പ്രാവർത്തികമാക്കുക ഇതാണ് ഒരു ജനപ്രതിനിധിയുടെ ഏറ്റവും പ്രധാനപ്പെട്ട കടമ എന്ന് വിശദീകരിക്കുകയാണ് ജോസ് കെ മാണിയുടെ രീതി.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റി കുറവിലങ്ങാട്ട് എത്തിച്ചതും, പാലാ നിയോജകമണ്ഡലത്തിൽ ട്രിപ്പിൾ ഐടി യാഥാർത്ഥ്യമാക്കിയതും ഒട്ടേറെ ബൃഹത് പദ്ധതികൾ കേന്ദ്രസർക്കാരിൽ നിന്നും നേടിയെടുത്തതുമായ കാര്യങ്ങൾ കൃത്യതയോടെ കുടുംബ സദസ്സുകളിൽ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായി ജോസ് കെ മാണി നൽകുന്നുണ്ട്.
എന്നിട്ട് യൂട്യൂബിൽ നിന്നും സ്ഥാപനങ്ങളുടെ വീഡിയോ എടുത്ത് മൊബൈൽ ഫോണിൽ ചെറുപ്പക്കാരുടെയും വിദ്യാർത്ഥികളുടെയും സംഘങ്ങളെ കാണിച്ചും അവരുമായി സംവദിച്ചുമാണ് ജോസ് കെ മാണി കുടുംബയോഗങ്ങളെ സജീവമാക്കുന്നത്.
അതിനുശേഷം അവരോട് ചോദിക്കും ഇത്തരം ബൃഹത്തായ സ്ഥാപനങ്ങൾ പാലായിലേക്ക് നമുക്ക് കൊണ്ടുവരേണ്ട?വേണം എന്ന് ഏക സ്വരത്തിൽ അവർ മറുപടി നൽകുമ്പോൾ തെളിയുന്നുണ്ട് പാലയുടെ മനസ്സ്.പാലായുടെ വികസന മുരടിപ്പ് എന്നന്നേക്കുമായി അവസാനിപ്പിക്കും എന്ന വാക്ക് നൽകുകയാണ് ഓരോ കുടുംബ സംഗമങ്ങളിൽ നിന്നും ജോസ് കെ മാണി ഇറങ്ങുന്നത്.
നിയോജകമണ്ഡലത്തിലെ മുതിർന്നവരുടെ വീടുകളിൽ എത്തി അവരിൽ നിന്നും അനുഗ്രഹം വാങ്ങിയും മണ്ഡലത്തിൽ ആകെ നിറയുകയാണ് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.





