pala

ഗുരുതര മസ്തിഷ്ക രക്തസ്രാവത്തെ അതിജീവിച്ച 50കാരന് മാർ സ്ലീവാ മെഡിസിറ്റിയിൽ പുനർജന്മം

പാലാ: മരണത്തെ മുഖാമുഖം കണ്ട പോരാട്ടത്തിനൊടുവിൽ സങ്കീർണ്ണമായ മസ്തിഷ്ക ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ 50-കാരന് മാർ സ്ലീവാ മെഡിസിറ്റിയിൽ പുനർജന്മം. ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗത്തിന്റെ വിദഗ്ധ ചികിത്സയാണ് ഇദ്ദേഹത്തിന് പുനർജന്മം നൽകിയത്.

രണ്ട് മാസം മുൻപ് വീട്ടിൽ വെച്ചുണ്ടായ വീഴ്ചയെത്തുടർന്നാണ് പാലാ സ്വദേശിയായ 50കാരന്റെ നില വഷളായത്. കഠിനമായ തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിലെ രക്തധമനി പൊട്ടി കഠിനമായ രക്തസ്രാവം (സബ് അരക്നോയിഡ് ഹെമറേജ്) ഉണ്ടായതായി കണ്ടെത്തി. അബോധാവസ്ഥയിൽ അതീവ ഗുരുതരാവസ്ഥയിലായ നിലയിലാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്.

ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവി ഡോ. സരീഷ് കുമാർ എം.കെ യുടെ നേതൃത്വത്തിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയകളിലൂടെയാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സാധിച്ചത്.

ന്യൂറോസർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ആർ.രാജീവ് , ക്രിട്ടിക്കൽകെയർ വിഭാഗം മേധാവി ഡോ. ജോസുകുട്ടി മാത്യു, സീനിയർ കൺസൾട്ടന്റ് ഡോ. അഞ്ജു മേരി ദേവസ്യ,അസോ.കൺസൾട്ടന്റ് ഡോ .ജാസൺ സഖറിയ, അനേസ്തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ.ശിവാനി ബക്ഷി, ഡോ ബേസിൽ പോൾ മനയിൽ എന്നിവരും ചികിത്സയുടെ ഭാഗമായി.

തലച്ചോറിലെ പ്രധാന രക്തധമനിയിൽ ഉണ്ടായ വീക്കം ആണ് രക്തസ്രാവത്തിന് കാരണമായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സങ്കീർണ്ണമായ ശസ്ത്രക്രിയയും തുടർ ചികിത്സകളും നടത്തിയത്.

തലച്ചോറിലെ അമിതമായ ദ്രാവക സമ്മർദ്ദം കുറയ്ക്കുന്നതിനായി വി.പി.ഷണ്ട് ശസ്ത്രക്രിയയാണ് ആദ്യം നടത്തിയത്. ഏതാനും ദിവസത്തിനു ശേഷം അതീവ സങ്കീർണ്ണമായ ക്രേനിയോട്ടമി ശസ്ത്രക്രിയയിലൂടെ രക്തധമനിയിലെ വീക്കം അന്യൂറിസം ക്ലിപ്പിങ്ങിലൂടെ സുരക്ഷിതമാക്കി.

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സാ കാലയളവ് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഐ.സി.യുവിൽ കഴിയവേ കഠിനമായ ന്യൂമോണിയ, ഹൃദയമിടിപ്പ് കുറയുന്ന അവസ്ഥ എന്നിവയും അദ്ദേഹത്തെ ബാധിച്ചു.

ഒരു ഘട്ടത്തിൽ ശ്വസനതടസ്സം നേരിട്ടപ്പോൾ ശ്വാസനാളത്തിൽ ദ്വാരമിട്ട് (ട്രക്കിയോസ്റ്റമി) വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഡോക്ടർമാരുടെയും നഴ്സിംഗ് ജീവനക്കാരുടെയും കൃത്യമായ പരിചരണത്തിലൂടെ വെന്റിലേറ്റർ സഹായം ഒഴിവാക്കാനും ആരോഗ്യനില സാധാരണ നിലയിലാക്കാനും സാധിച്ചു.

ഒരു മാസത്തിനു ശേഷം ആശുപത്രി വിടുമ്പോൾ പൂർണ്ണ ബോധാവസ്ഥയിലായിരുന്നു 50കാരൻ. കൈകാലുകൾ ചലിപ്പിക്കാനും സംസാരം തിരിച്ചുകിട്ടാനും അദ്ദേഹം പ്രാപ്തനായി. അതീവ ഗുരുതരമായ മസ്തിഷ്ക ആഘാതത്തിൽ നിന്നുള്ള തിരിച്ചുവരവ് ചികിത്സയിലെ വലിയ വിജയമായി മാറുകയായിരുന്നു. കുടുംബാംഗങ്ങൾ മാർ സ്ലീവാ മെഡിസിറ്റിക്ക് നന്ദി അറിയിക്കുകയും ചെയ്തു.

നട്ടെല്ലിനെയും തലച്ചോറിനെയും ബാധിക്കുന്ന ഗുരുതര രോഗങ്ങൾക്കും അപകടത്തിൽ പെടുന്നവർക്കും അത്യാധുനിക ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്ന വിദഗ്ധ സംഘമാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോസർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം. എൻഡോസ്കോപ്പിക് സ്പൈൻ ആൻഡ് സ്കൾ സർജറി, തലച്ചോറിലെ രോഗങ്ങൾക്ക് അത്യാധുനിക ശസ്ത്രക്രിയകൾ എന്നിവയിലൂടെ ഒട്ടേറെ രോഗികളാണ് ഇവിടെ കർമ്മനിരതമായ ജിവീതത്തിലേക്ക് തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *