പാലാ: സ്കൂൾ കായിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട്, പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും (CEA) സെന്റ് തോമസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ സീപ്പ് സൂപ്പർ ലീഗിന് ആവേശകരമായ സമാപനം.
ലീഗിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആതിഥേയരായ പാലാ സെന്റ് തോമസിനെ പരാജയപ്പെടുത്തി അറക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസ് പ്രഥമ ലീഗ് കിരീടം സ്വന്തമാക്കി.
മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയി അതുൽ ഉണ്ണി (സെന്റ് മേരീസ്, അറക്കുളം) തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം പാലാ രൂപത വികാരി ജനറാൾ റവ. ഫാ. സെബാസ്റ്റ്യൻ വേത്തനാത്ത് നിർവ്വഹിച്ചു.
ഡോ. സിബി ജെയിംസ്, പ്രിൻസിപ്പൽ, സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസ്, റവ. ഡോ. സാൽവിൻ തോമസ് കപ്പിലിൽപറമ്പി, വൈസ് പ്രിൻസിപ്പൽ, സെന്റ് തോമസ് കോളേജ് പാലാ, ഫാ. ജോർജ് പുല്ലുകാലായിൽ സെക്രട്ടറി, സി.ഇ.എ.പി, ശ്രീ. റെജി മാത്യു, പ്രിൻസിപ്പൽ, സെന്റ് തോമസ് സ്കൂൾ, റവ. ഫാ. റെജിമോൻ സ്കറിയ, ഹെഡ്മാസ്റ്റർ, സെന്റ് തോമസ് സ്കൂൾ എന്നിവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു.
ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ വ്യക്തിഗത പുരസ്കാരങ്ങൾ നൽകി ആദരിച്ചു:
ടൂർണമെന്റിലെ മികച്ച താരം (Best Player): അർജുൻ (സെന്റ് മേരീസ്, അറക്കുളം), മികച്ച ഗോൾകീപ്പർ: ആൽബിൻ (സെന്റ് മേരീസ്, അറക്കുളം), ടോപ്പ് സ്കോറർ: ഹെൻസൺ (സെന്റ് പീറ്റേഴ്സ്, ഇലഞ്ഞി), മികച്ച പരിശീലകൻ: അനൂപ് (സെന്റ് മേരീസ്, അറക്കുളം), മികച്ച മാനേജർ: സബിത (സെന്റ് പീറ്റേഴ്സ്, ഇലഞ്ഞി).
സിപ്പ് സൂപ്പർ ലീഗ്: കായിക രംഗത്തെ പുത്തൻ മാതൃക യൂറോപ്യൻ പ്രൊഫഷണൽ ഫുട്ബോൾ മാതൃകയിലുള്ള “ഹോം & എവേ” രീതിയിൽ ഇന്ത്യയിൽ ആദ്യമായാണ് ഒരു സ്കൂൾ ലീഗ് സംഘടിപ്പിക്കപ്പെടുന്നത്. 28 സ്കൂളുകളെ ഉൾപ്പെടുത്തി നടത്തിയ പ്രിലിമിനറി മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച 6 ടീമുകളാണ് ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയത്.
പുതിയ തലമുറയെ ലഹരിയിൽ നിന്നും ഡിജിറ്റൽ അടിമത്തത്തിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസത്തെയും കായികത്തെയും സമന്വയിപ്പിച്ചുകൊണ്ട് പാലാ രൂപതയും സെന്റ് തോമസ് കോളേജും നടത്തിയ ഈ മുന്നേറ്റം സ്കൂൾ ഫുട്ബോളിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായമാണ് കുറിച്ചിരിക്കുന്നത്. സെന്റ് തോമസ് കോളേജില്ലേ ബി.എസ്. എം ഇന്റേൺഷിപ്പ് വിദ്യാർത്ഥികൾ ലീഗിന് നേതൃതം നൽകി.




