മുണ്ടക്കയം : മനുഷ്യ- വന്യജീവി സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ പ്രവേശിക്കാതിരിക്കാൻ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഗവൺമെന്റ് മുൻഗണന കൊടുക്കുന്നതായും, ഇക്കാര്യത്തിൽ വനാതിർത്തിയിൽ പൂർണമായും ഫെൻസിംഗ് പൂർത്തീകരിക്കുന്ന കേരളത്തിലെ ആദ്യ നിയോജകമണ്ഡലം പൂഞ്ഞാർ ആണെന്നും വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, എരുമേലി മുണ്ടക്കയം പഞ്ചായത്തുകളിലായി വനം വകുപ്പിന്റെ കോട്ടയം ഡിവിഷന് കീഴിലും, പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷന് കീഴിലുമായി 30 കിലോമീറ്ററോളം വനാതിർത്തിയാണുള്ളത്.
ഈ വനാതിർത്തി പൂർണമായും 7.34 കോടി രൂപ വിനിയോഗിച്ച് കിടങ്ങ്, ഹാങ്ങിങ് ഫെൻസിങ്, സോളാർ ഫെൻസിങ് എന്നീ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി സമ്പൂർണ്ണ പ്രതിരോധ സംവിധാനം ഒരുക്കുന്നത് അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.

പരമാവധി രണ്ടുമാസത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ കേരളത്തിൽ ആദ്യമായി ഒരു നിയോജകമണ്ഡല അതിർത്തി പൂർണ്ണമായും സമ്പൂർണ സുരക്ഷാ വേലികൾ ഒരുക്കപ്പെടുകയാണ്. നബാർഡ് ഫണ്ട് , RKVY ഫണ്ട്, വനം വകുപ്പിന്റെ പ്ലാൻ ഫണ്ട് എന്നീ ധനസ്രോതസ്സുകൾ ഉപയോഗിച്ചതാണ് നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്. ഗവൺമെന്റ് ഏജൻസിയായ പോലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് പ്രവർത്തി നടപ്പിലാക്കുന്നത്.