ഈരാറ്റുപേട്ട : യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക, വിപുലമായ സാധ്യതകൾ ഉള്ള ഫല വർഗ കൃഷികൾ പ്രോത്സാഹിപ്പിച്ച് മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കാർഷിക രംഗം ലാഭകരമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന കൃഷി വകുപ്പും എം.എൽ.എ സർവീസ് ആർമി പൂഞ്ഞാറും സംയുക്തമായി നടപ്പിലാക്കുന്ന ഫലവൃക്ഷ കൃഷി പ്രോത്സാഹന പദ്ധതിയായ ഫലസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം മെയ് 9 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിക്കും. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ പൊട്ടനാനി സ്വാഗതം ആശംസിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ കൃഷി ഓഫീസർ ജോ ജോസ് സി പദ്ധതി വിശദീകരണം നടത്തും.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഗീതാ നോബിൾ, ജോർജ് മാത്യു, കെ.സി ജയിംസ്, കെ.കെ ശശികുമാർ, രേഖാ ദാസ് , ബിജോയി ജോസ്, മറിയാമ്മ സണ്ണി,
ജാൻസി സാബു , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷോൺ ജോർജ്,അഡ്വ.ശുഭേഷ് സുധാകരൻ, പി ആർ അനുപമ മറ്റ് ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ,ഫലസമൃദ്ധി പ്രോജക്ട് ഭാരവാഹികളായ ജോർജ് ജോസഫ് വടക്കേച്ചിറയാത്ത്, ആന്റണി അറയ്ക്കപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.
ഫലവർഗ്ഗങ്ങളുടെ മൂല്യ വർദ്ധിത ഉല്‌പന്നങ്ങൾ എന്ന വിഷയത്തെ ആസ്‌പദമാക്കി കുമരകം കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ.ജയലക്ഷ്‌മി ജി. കാർഷിക സെമിനാർ നയിക്കും.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ്റെ ഫ്രൂട്ട് ന്യൂട്രീഷൻ ഗാർഡൻ പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിയ ഫലസമ്യദ്ധി പദ്ധതിയിലൂടെ മുൻ സാമ്പത്തിക വർഷത്തിൽ 46 ഹെക്ടർ കൃഷിഭൂമിയിൽ പഴവർഗ്ഗ കൃഷികൾ നടത്തിയ 126 കർഷകർക്കായി ആകെ 13,80,000/-രൂപ സംസ്ഥാന കൃഷി വകുപ്പിൽ നിന്നും ഈ പദ്ധതി പ്രകാരം സബ്‌സിഡി നൽകി. തുടർന്നും നടപ്പ് സാമ്പത്തിക വർഷത്തിലും കൂടുതൽ കൃഷിക്കാരെ ഉൾപ്പെടുത്തി ഫലപദ്ധതി സമൃദ്ധി വിപുലീകരിച്ച് നടപ്പിലാക്കുമെന്ന് എം.എൽ.എ അറിയിച്ചു.