pala

കോട്ടയത്ത് മാത്രമല്ല, പാലായിലും ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്ന കെട്ടിടവും മറിഞ്ഞു വീണു കൊണ്ടിരിക്കുന്ന വിളക്കുകാലുമുണ്ട്

പാലാ: സംസ്ഥാന പാതയിലെ കൊട്ടാരമറ്റം ജംഗ്ഷനിൽ പതിറ്റാണ്ടുകൾ മുൻപ് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ തൂണും ലൈറ്റുകളുമാണ് കാലപ്പഴക്കത്തിൽ ചുവടറ്റ് ഏതു നിമിഷവും നിലംപൊത്താവുന്ന വിധം ചരിഞ്ഞ് നിൽക്കുന്നത്. ഏതു സമയവും ഈ തിരക്കേറിയ ജംഗ്ഷനിലേയ്ക്ക് മറിഞ്ഞു വീഴാം.

ഏതാനും ആഴ്ച്ച മുൻപ് മുതൽ ഇത് കൂടുതൽ ചെരിഞ്ഞുകൊണ്ടിരിക്കുകയാണ്.വളരെ അപകടകരമായി യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന വളരെ ഉയരമുള്ള ഈ ഇരുമ്പ് വിളക്ക് തൂൺ എത്രയും വേഗം സുരക്ഷിതമായി പിഴുത് മാറ്റി ലേലം ചെയ്ത് സുരക്ഷിതമായി നീക്കം ചെയ്യേണ്ടതുണ്ടെന്ന് പാസഞ്ചേഴ് അസോയിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം ആവശ്യപ്പെട്ടു.

കെ.എസ്.ആർ.ടി.സിയുടെ പാലാ ഡിപ്പോ മന്ദിരത്തിൻ്റെ മുൻ ഭാഗവും മഴവെള്ളം ഒലിച്ചിറങ്ങി കോൺക്രീറ്റ് തകർന്ന് അടർന്നുവീണു കൊണ്ടിരിക്കുകയാണ്. അധികൃതർ ഇതും തിരിഞ്ഞു നോക്കുന്നില്ല. ഏതു സമയവും കാത്തിരിപ്പുകാർക്കും പാർക്ക് ചെയ്യുന്ന ബസുകൾക്കും മീതേ അടർന്ന് വീഴാവുന്ന ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്.

കേരളത്തിലെ ഡിപ്പോകളിൽ യാത്രക്കാർക്കായി വിസ്തൃതമായ വിശ്രമസ്ഥലമുള്ളതും മഴ നനയാതെ ഇറങ്ങുവാനും കയറുവാനും സ്വകര്യപ്രദമായ രീതിയിൽ നിർമ്മിച്ചതുമായ ബസ് സ്റ്റേഷൻ ടെർമിനലാണു പാലായിൽ ഉള്ളത്.

സ്റ്റേഷൻ കെട്ടിടത്തിന് ആവശ്യമായ അറ്റകുറ്റപ്പണികൾ ഇല്ലാതെ മഴവെള്ളം കെട്ടി നിന്ന് ഒലിച്ചിറങ്ങി കമ്പികൾ തുരുമ്പിച്ച് വികസിച്ച് കോൺക്രീറ്റ് തകർന്ന് അപകടകരമാകും വിധം അടർന്നു വീണു കൊണ്ടിരിക്കുകയാണ്‌. കോർപറേഷന്റെ സിവിൽ വിഭാഗം തിരിഞ്ഞു നോക്കുന്നില്ല.

ചുമതലപ്പെട്ട അധികൃതർ കണ്ട ഭാവം പോലും നടിക്കുന്നില്ല. അധികൃതരുടെ അലംഭാവവും കെടുകാര്യസ്ഥതയും നിരുത്തരവാദിത്വ പരവുമായ സമീപനമാണ് ഈ കെട്ടിടം അപകടകരമാവും വിധം തകരുവാൻ ഇടയാക്കിക്കൊണ്ടിരിക്കുന്നത് അംഗീകരിക്കാനാവില്ല.

ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർക്ക് കോൺക്രീറ്റ് അടർന്നുവീണ് പരിക്ക് പറ്റുവാനുള്ള സാദ്ധ്യത ഏറെയാണ്. പലതവണ ജില്ലാ വികസന സമിതിയിലും ഉന്നയിച്ച വിഷയമാണ്. സർവ്വീസുകൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നവർ കെട്ടിടവും നശിപ്പിക്കുകയാണ് എന്ന് ജയ്സൺമാന്തോട്ടം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *