വെള്ളികുളം : വെള്ളികുളത്തിനു സമീപം കാരികാട് കമ്പിപ്പാലം റോഡിന് സമീപത്തുള്ള കൃഷിയിടങ്ങളിൽ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടമുണ്ടായി. ഇന്നലെ (ബുധൻ) രാവിലെ 10 മണിയോടെ വാഴയിൽ ജെയ്സന്റെ പുരയിടത്തിലാണ് ആദ്യം തീപടർന്നത്.
പിന്നീട് സമീപപ്രദേശങ്ങളിലെ കൃഷി സ്ഥലത്തേക്ക് ആളിപ്പടർന്നു. വാഴയിൽ ബോസ്, പാമ്പാടത്ത് ആന്റോ, വഴക്കുഴയിൽ ജോഷി എന്നിവരുടെ കൃഷിസ്ഥലത്തേക്കു തീ വ്യാപിച്ച് വലിയ നഷ്ടമാണ് ഉണ്ടായത്. ശക്തമായ കാറ്റും ദുർഘടമായ വഴിയും മൂലം ഫയർഫോഴ്സിനും ഈ സ്ഥലത്തേക്കു വരാൻ സാധിക്കാത്ത സാഹചര്യമായിരുന്നു.
റബർ, കാപ്പി, കുരുമുളക്, തെങ്ങ് തുടങ്ങിയ കാർഷികവിളകൾ നശിച്ചു. 3 ഏക്കറോളം കൃഷിസ്ഥലമാണ് കത്തി നശിച്ചത്. വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം, ജയ്സൺ വാഴയിൽ, സണ്ണി കണിയാംകണ്ടത്തിൽ,
ബോസ് വാഴയിൽ, അലൻ കണിയാംകണ്ടത്തിൽ, ജോർജ് മാന്നാത്ത്, ബിനു വെട്ടൂണിക്കൽ, ജസ്ബിൻ വാഴയിൽ, പ്രവീൺ വട്ടോത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെയാണു തീ അണയ്ക്കാൻ സാധിച്ചത്.

കൃഷിനാശം നേരിട്ട കർഷകർക്ക് അടിയന്തര സഹായം ചെയ്യണമെന്ന് വെള്ളികുളം എകെസിസി, പിതൃവേദി സംഘടന അധികാരികളോടാവശ്യപ്പെട്ടു. ഫാ. സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഷാജി ചൂണ്ടിയാനിപ്പുറത്ത്, ജിജി വളയത്തിൽ, ബേബി പുള്ളോലിൽ, ടോമി കൊച്ചുപുരയ്ക്കൽ, ജോജോ തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.