വാഗമൺ : വഴിക്കടവിലെ ചാർജിങ് സ്റ്റേഷനിൽ കാറിടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശി ആര്യമോഹന്റെ മകൻ അയാൻ ( 4 വയസ്സ്) പാലാ മാർ സ്ലീവ ആശുപത്രിയിൽ മരിച്ചത്. ചാർജ് ചെയ്യാൻ കാർ നിർത്തിയിട്ട് ഇരിക്കുകയായിരുന്ന അമ്മയുടേയും കുഞ്ഞിന്റേയും ദേഹത്തേക്ക് മറ്റൊരു കാർ വന്ന് ഇടിച്ചുകയറുകയായിരുന്നു. പാലാ പോളിടെക്നിക്ക് അധ്യാപികയായ അമ്മ ആര്യ മോഹൻ (30) പരുക്കുകളോടെ മാർ സ്ലീവ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രാമപുരം സ്വദേശികളായ ജിജോ ജോർജ് ( 27 ) ആൽബിൻ ബെന്നി (28 ) എന്നിവർക്ക് പരുക്കേറ്റു. പുലർച്ചെ ഐങ്കൊമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം. കിടങ്ങൂരിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് കിടങ്ങൂർ സ്വദേശി അനൂപ് വി ജയന് (28 ) പരുക്കേറ്റു. പുലർച്ചയായിരുന്നു അപകടം.
വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ കല്ലിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്ക്. കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തെളിഞ്ഞ കാലാവസ്ഥയില്‍ പൊടുന്നനെയാണ് ഇടിമിന്നലുണ്ടായത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന കൈവരികളില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന 2 പേര്‍ക്കാണ് ആഘാതമേറ്റത്. സ്ഥലത്തെ ഡിറ്റിപിസി ജീവനക്കാര്‍ ചേര്‍ന്ന് ബോധക്ഷയം വന്ന ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റ പെൺകുട്ടിയുടെ കഴുത്തിലെ മാല കരിഞ്ഞ നിലയിലായിരുന്നു.