ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻകൂർ ജാമ്യഹർജിയുമായി നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു. എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും, അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
നടന്‍മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എതിരെയാണ് ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി മൊഴി നൽകിയത്. ഇരുവര്‍ക്കും ലഹരിമരുന്ന് നല്‍കാറുണ്ടെന്ന് കണ്ണൂര്‍ സ്വദേശി തസ്‌ലിമ സുല്‍ത്താന്‍ മൊഴി നല്‍കി. രണ്ടുകോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം ഓമനപ്പുഴ തീരദേശ റോഡിൽ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവും എംഡിഎംഎയും കടത്തുന്ന സംഘത്തിന്‍റെ മുഖ്യ കണ്ണിയാണ് തസ്ലീമ .
കണ്ണൂർ സ്വദേശിയാണെങ്കിലും ചെന്നൈയും കൊച്ചിയുമാണ് താവളം. ഏതാനും സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള ഇവർക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ട്. സെക്സ് റാക്കറ്റ് കേസിൽ ഒരു തവണ പിടിയിൽ ആയിട്ടുമുണ്ട്.