ഈരാറ്റുപേട്ട: പെരുന്നാൾ ഉത്സവ കാലഘട്ടത്തിൽ പിതാവിന് ഒപ്പം കൂടി ഇപ്പോൾ മുറുക്ക് കച്ചവടം ജീവിതമാർഗം ആക്കിയിരിക്കുകയാണ് ഈരാറ്റുപേട്ട സ്വദേശി ശിബിലി എം എ.
മേലുകാവ് എള്ളുംപുറം , ഇരുമാപ്ര, മേച്ചാല്, കൂവപ്പള്ളി, കണ്ണിക്കൽ, കല്ലുവെട്ടം കുളത്തിക്കണ്ടം തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ 25 വർഷത്തിലേറെയായി മുടങ്ങാതെ മുറുക്ക് ഐറ്റവുമായി എത്തുന്നു.
മേൽപ്പറഞ്ഞ എല്ലാ സ്ഥലങ്ങളിലും കഴിഞ്ഞ രണ്ടാഴ്ച വരെ പിതാവ് അബ്ദുൽ ഖാദർ ഉണ്ടായിരുന്നു. സ്ട്രോക്ക് ബാധിച്ച് അദ്ദേഹം മരണപ്പെട്ടു. എങ്കിലും കുട്ടിക്കാലം മുതൽ പെരുന്നാൾ ഉത്സവപ്പറമ്പുകളിൽ കൂടെ നടന്ന് പിതാവിൽ നിന്ന് ലഭിച്ചതായ ഈ കച്ചവടം ഷിബിലി സന്തോഷപൂർവ്വം മുടങ്ങാതെ കൊണ്ടുപോവുകയാണ്.
കാലം മാറി മാറിയതോടുകൂടി പുതിയ 20 ഇനം മുറുക്കുകളും, കളം പിടിച്ചുവെങ്കിലും പഴമയുടെ രാജാക്കന്മാർ ഇപ്പോഴും ഇവിടെയുണ്ട്. തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് നിന്നുള്ള മുറുക്ക് , മുട്ടുചിറയിൽ നിന്നുള്ള ഉഴുന്നാട, മൂവാറ്റുപുഴയിൽ നിന്നുള്ള മലബാർ മിഠായി, എന്നിവയ്ക്ക് ഇന്നും ആവശ്യക്കാരേറെ.
പെരുന്നാൾ ആയി,ഉത്സവമായി എന്ന് കേൾക്കുമ്പോൾ കൂട്ടുകാരും സഹപ്രവർത്തകരും ഒക്കെ പെരുന്നാൾ കഴിഞ്ഞ് വരുമ്പോൾ ഇവ മറക്കാതെ കൊണ്ടുവരണമെന്ന് ഇന്നും പറയാറുണ്ട്.
മരച്ചീനി,അരി എന്നിവ കൊണ്ടുള്ള വിഭവങ്ങളാണ് ഇവയിലേറെയും.
സീസൺ ആയിക്കഴിഞ്ഞാൽ വൈക്കം തലയോലപ്പറമ്പ് മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുമായി സാധനങ്ങൾ വാങ്ങിക്കൊണ്ടുവരും.
കവറിനുള്ളിൽ സുരക്ഷിതമാണ് എങ്കിലും കൂടുതൽ വെയിലേറ്റ് കഴിഞ്ഞാൽ കനച്ചു പോകാൻ സാധ്യതയുണ്ട് എന്നതാണ് പ്രധാന വെല്ലുവിളി. അതുകൊണ്ടുതന്നെ ലാഭനഷ്ടങ്ങൾക്കിടയിലും ചിലപ്പോൾ ലാഭസാധ്യത ഇല്ലാതെയും വരും.
സീസൺ കഴിഞ്ഞാൽ പിന്നീട് ഇതിൽ അധികം പേരും ഡ്രൈവർ ജോലിയിൽ ആയിരിക്കും തൊഴിൽ നോക്കുന്നത്. ഷിബിലി നിലവിൽ ഈരാറ്റുപേട്ടയിൽ കാരിയർ വാൻ ഓടിക്കുന്നുണ്ട്.
വെറുമൊരു കച്ചവടം മാത്രമല്ല ഗ്രാമ ഗ്രാമാന്തരങ്ങളും ആയി അവിടെയുള്ള ആളുകളുമായി ബന്ധവും പരിചയം പുതുക്കുവാൻ കൂടിയാണ് ഇവർ മുടങ്ങാതെ എത്തുന്നത്.





