പാലാ: നൂറ്റാണ്ടുകാലം മുതലേ ഈരാറ്റുപേട്ട മുതൽ മുത്തോലി വരെയുള്ള മീനച്ചിലാറിൻ്റെ തീരം രണ്ട് ദിവസം തുടർച്ചയായി മഴ പെയ്ത്ത് ഉണ്ടായാൽ ഈരാറ്റുപേട്ട നഗരവും പാലാ നഗരവും വെള്ളത്തിൽ മുങ്ങും.
നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രളയ വെള്ളം കയറി ഇറങ്ങി വലിയ നഷ്ടമാണ് വരുത്തി വയ്ക്കുന്നത്.
ഈ പ്രളയ സാഹചര്യം ഒഴിവാക്കുവാൻ പതിറ്റാണ്ടുകൾക്ക് മുന്നേ നിരവധി പദ്ധതികളും വിഭാവനം ചെയ്യുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭരണാനുമതിയും നൽകിയിരുന്നു. ഒന്നാമത്തേത് അടുക്കത്ത് മിനി ഡാം നിർമ്മാണം എന്നതായിരുന്നു. രണ്ടാമത്തേത് പഴുക്കാക്കാനത്ത് മിനി ഡാം എന്നത് ആയിരുന്നു.
രണ്ടും പ്രാദേശിക എതിർപ്പുകളെയും അതിന് പിന്തുണ നൽകി രാഷ്ട്രീയ ഇടപെടലുകളും കൂടി ചേർന്നപ്പോൾ ഈ പദ്ധതികൾ എല്ലാം പൂട്ടികെട്ടി ഫ്രീസറിലാക്കി.
എല്ലാ മഴക്കാലത്തും ദൂരന്തനിവാരണ വിഭാഗം കണ്ണിലെണ്ണ ഒഴിച്ച് ഉറക്കമിളച്ച് ഇരിക്കേണ്ടി വരുന്നു.പാലാ -ഈരാറ്റുപേട്ട റൂട്ടിൽ ഗതാഗതം തടസ്സപ്പെടുന്നു. നിരവധി പേർ വഴിയിൽ കുടുങ്ങുന്ന സാഹചര്യം .റോഡ് തടസ്സപ്പെട്ടാൽ കടന്നു പോകാനുള്ള വഴിയെ പറ്റി വിവരം നൽകുന്നതിന് ഒരു സംവിധാനമോ, ദിശാ സൂചികകളോ നിലവിലില്ലതാനും.
വിനോദ, തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്നും മടങ്ങിയവരാണ് വഴിയിൽ കുടുങ്ങിയത്. വ്യാപാരികൾ അവരുടെ കച്ചവട ചരക്കുകൾ മാറ്റി വയ്ക്കുന്നതിന് മിനക്കെടുന്നു. വീടുകളിലെ സാധന സാമഗ്രഹികൾ മാറ്റുക എന്നതും ശ്രമകരമായ നടപടിയാണ്.
പ്രളയജലത്തിൻ്റെ അമ്പത് ശതമാനം എങ്കിലും ശേഖരിച്ചു നിർത്തുവാൻ കഴിഞ്ഞാൽ ഒരു പരിധി വരെ വെള്ളപൊക്ക ഭീഷണി ഒഴിവാക്കുവാനും മഴക്കാലത്തെ പ്രളയഭീതിയിൽ നിന്ന് ആശ്വവാസമുണ്ടാക്കുവാനും കഴിയും. വർഷം തോറും ചുരുങ്ങിയ ദിവസങ്ങളിൽ പെയ്ത് ഇറങ്ങുന്ന മഴയുടെ അളവ് കൂടുന്നതു കണക്കിലെടുത്ത് ഭരണകൂടം കാലത്തിനനുസരിച്ചുള്ള ശാശ്വത പരിഹാരമാർഗ്ഗം ഉണ്ടാക്കുക തന്നെ വേണമെന്ന് ജയ്സൺമാന്തോട്ടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.