കോട്ടയം: അതിരമ്പുഴയിൽനിന്നു കാണാതായ പഞ്ചായത്തംഗമായ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്ത് 20–ാം വാർഡ് അംഗം ഐസി സാജനെയും രണ്ടു പെൺമക്കളെയുമാണ് എറണാകുളത്തെ ലോഡ്ജിൽനിന്ന് കണ്ടെത്തിയത്.
ഐസിയുടെ മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് ഏറ്റുമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതലാണ് ഐസിയെയും മക്കളെയും കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം.
കാണാതാകുന്നതിനു മുൻപ് ഐസി ഫെയ്സ്ബുക്കിൽ ഭർതൃവീട്ടുകാർക്കും പൊലീസിനുമെതിരെ പോസ്റ്റിട്ടിരുന്നു. ഐസിയുടെ ഭർത്താവ് സാജൻ രണ്ടു വർഷം മുൻപു മരിച്ചിരുന്നു. ഇതേത്തുടർന്ന് ഭർത്താവിന്റെ ബന്ധുക്കളിൽനിന്നു സ്വത്ത് വീതം വച്ച് നൽകണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ സ്വത്ത് വിഹിതമായി 60 ലക്ഷം രൂപ ഐസിക്ക് നൽകാൻ പൊലീസ് നിർദേശിച്ചു. ആദ്യഗഡുവായി 10 ലക്ഷം രൂപ നൽകുകയും ചെയ്തു. ബാക്കിയുള്ള 50 ലക്ഷം രൂപ നൽകാൻ വൈകിയതിനു പിന്നാലെയാണ് ഐസി ഭർതൃവീട്ടുകാർക്കും പൊലീസിനുമെതിരെ പോസ്റ്റിട്ടത്.