പാലായിൽ വിദ്യാർഥിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് (അക്കാദമിക്)നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പാലാ സെന്റ് തോമസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് സഹപാഠികളിൽ നിന്ന് ഉപദ്രവം ഏൽക്കേണ്ടി വന്നത്. വസ്ത്രം ഊരിമാറ്റി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
വിദ്യാർഥികൾ തന്നെയാണ് മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പരാതി ഗൗരവമായി കണക്കാക്കുന്നുണ്ടെന്നും വിശദമായ അന്വേഷണം നടത്തി നടപടി കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും റിപ്പോർട്ട് തേടിയിട്ടുണ്ട്.