കോട്ടയം: ഗവ. നഴ്സിങ് കോളേജിലെ റാഗിങ്ങില്‍ നിലവില്‍ ഒരുവിദ്യാര്‍ഥിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും കൂടുതൽ ഇരകളുണ്ടോ എന്നത് പരിശോധിക്കുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.
കൂടുതൽ കുട്ടികളെ നേരിട്ടുകണ്ട് മൊഴിയെടുക്കുമെന്നും കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കുമെന്നും ജില്ലാ പോലീസ് മേധാവി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
റാഗിങ്ങുമായി ബന്ധപ്പെട്ട് രാഘവൻ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങളും യു.ജി.സി. നിർദേശങ്ങളും പരിഗണിച്ച് നടപടിയെടുക്കും. കൂടുതൽ വിദ്യാർഥികളിൽനിന്ന് മൊഴിയെടുക്കും. പ്രതികളുടെ ഫോണുകളും റാഗിങ് ദൃശ്യം പകർത്തിയ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
നിലവിൽ റാഗിങ് വിരുദ്ധ നിയമപ്രകാരവും ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും ഭീഷണിപ്പെടുത്തി പണം തട്ടിയതിനുമാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഒരാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. റാഗിങ്ങിനിരയായ ബാക്കി കുട്ടികളിൽനിന്ന് വിവരങ്ങൾ ശേഖരിക്കും. ഫെബ്രുവരി 11-ാം തീയതിയാണ് വിദ്യാർഥി കോളേജിൽ പരാതി നൽകിയത്. കോളേജ് അധികൃതർ അന്നേദിവസം തന്നെ പരാതി പോലീസിന് കൈമാറി.

അന്നുതന്നെ പ്രതികളായ വിദ്യാർഥികളെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു. മദ്യപാനത്തിനായാണ് പ്രതികൾ പണപ്പിരിവ് നടത്തിയത്. മറ്റുലഹരി ഉപയോഗമുണ്ടോ എന്നത് പരിശോധിക്കണം. ഹോസ്റ്റലിൽ ലഹരി ഉപയോഗം സംബന്ധിച്ചൊന്നും നേരത്തെ പോലീസിന് പരാതി ലഭിച്ചിട്ടില്ല.
പ്രതികളിലൊരാളായ രാഹുൽരാജ് കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേന്റെ നേതാവാണെന്നും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസമാണ് ജൂനിയർ വിദ്യാർഥികളെ ക്രൂരമായി റാഗ് ചെയ്തതതിന് കോട്ടയം ഗവ. നഴ്സിങ് കോളേജിലെ അഞ്ച് സീനിയർ വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തത്.
നഴ്സിങ് കോളേജിലെ ജനറൽ നഴ്സിങ് സീനിയർ വിദ്യാർഥികളായ കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എൻപി എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാൻഡ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതിനിടെ പ്രതികൾ ജൂനിയർ വിദ്യാർഥിയെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.