കോട്ടയം: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമിന്റെ സുരക്ഷയെ ചൊല്ലിയുള്ള തർക്കത്തിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ സിഐഎസ്എഫ് സൈനികർ തോക്ക് ചൂണ്ടി. കോട്ടയം ബസേലിയസ് കോളജിലാണ് സംഭവം.
സ്ട്രോംഗ് റൂമിന്റെ താക്കോൽ പൂട്ടിനൊപ്പംവെച്ച് സീൽചെയ്യണമെന്ന കേന്ദ്ര നിരീക്ഷകന്റെ ആവശ്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അനുസരിക്കാതിരുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. സാധാരണ നിലയിൽ സ്ട്രോംഗ് റൂമുകൾക്ക് രണ്ട് പൂട്ടുകളാണുണ്ടാവുക.
ഇതിന്റെ ഒരു താക്കോൽ റിട്ടേണിംഗ് ഓഫീസർക്കും മറ്റൊന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കുമാണ് നൽകുന്നത്. എന്നാൽ ബംഗാളിലും ആസാമിലുമൊക്കെ ചെയ്യുന്നതുപോലെ രണ്ട് താക്കോലുകളും ഒന്നിച്ച് സീൽ ചെയ്തു വെക്കണമെന്ന് കേന്ദ്ര നിരീക്ഷകനായ രഞ്ജൻ കുമാർ സിൻഹ നിർദേശിച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്.
ഇതിനെതിരെ ഏറ്റുമാനൂരിലെ സ്ഥാനാർഥിയും ഡിസിസി അധ്യക്ഷനുമായ നാട്ടകം സുരേഷ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കളക്ടർക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും പരാതി നൽകി. പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ കളക്ടർ പഴയ രീതിയിൽത്തന്നെ താക്കോലുകൾ ഉദ്യോഗസ്ഥർക്ക് കൈമാറാൻ നിർദേശിച്ചു.
കളക്ടറുടെ ഈ നിർദേശം നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ കോളജിലെത്തിയപ്പോഴാണ് സിഐഎസ്എഫ് സൈനികർ അവർക്കുനേരെ തോക്ക് ചൂണ്ടിയത്. ഇത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഒടുവിൽ കളക്ടറും കേന്ദ്ര നിരീക്ഷകനും നേരിട്ട് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.





