കുറ്റകൃത്യങ്ങള്‍ പെരുകുന്നതുപോലെ മദ്യശാലകളും നാട്ടില്‍ പെരുകുകയാണെന്നും കുടിവെള്ളമില്ലാത്ത നാട്ടില്‍ ‘വെള്ളമടി’ പ്രോത്സാഹിപ്പിക്കാന്‍ മദ്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി.
സര്‍ക്കാര്‍ മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ചിന്ത മനുഷ്യ നന്മയെ കരുതി സര്‍ക്കാരും, അബ്കാരികളും വെടിയണം. അല്ലാത്തപക്ഷം വോട്ടുചെയ്യാന്‍ സുബോധമുള്ള പൗരന് നാട്ടിലുണ്ടാവില്ല.
പാലക്കാട്ട് സ്വകാര്യ ബ്രൂവറി കമ്പനിക്ക് നല്‍കിയിരിക്കുന്ന അനുമതി എത്രയുംവേഗം സര്‍ക്കാര്‍ പിന്‍വലിക്കണം. ചര്‍ച്ച കൂടാതെ എടുക്കുന്ന നയങ്ങളിലൊക്കെ അഴിമതി ഉണ്ടാകുമെന്നാണ് മുന്‍കാല സംഭവങ്ങളും സൂചിപ്പിക്കുന്നത്.
അധികാരത്തിലെത്തിയാല്‍ മദ്യവ്യാപനം തടയുമെന്നും നിലവിലുള്ള മദ്യത്തില്‍ നിന്നും ഒരു തുള്ളി മദ്യംപോലും കൂടുതലായി അനുവദിക്കില്ലെന്നും ’28’ ബാറുകള്‍ മാത്രമുണ്ടായിരിക്കെ പറഞ്ഞവര്‍ കഴിഞ്ഞ എട്ടര വര്‍ഷക്കാലംകൊണ്ട് നൂറുകണക്കിന് മദ്യശാലകള്‍ക്ക് മുക്കിലും മൂലയിലും അനുമതി നല്‍കിയതിന് മറുപടി പറയേണ്ടിവരും.
മനുഷ്യ നന്മയ്ക്ക് ഉപകാരപ്രദമായ മറ്റ് ഫാക്ടറികളെയും വ്യവസായ സ്ഥാപനങ്ങളെയും ഇതര സംസ്ഥാനങ്ങളിലേക്ക് പറഞ്ഞയയ്ക്കുന്നവര്‍ അടിമുടി നാശം വിതയ്ക്കുന്ന മദ്യനിര്‍മ്മാണ കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത് വിരോധാഭാസമാണ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ഈ നയത്തെ ശക്തമായിട്ട് ചെറുത്തുതോല്‍പ്പിക്കും.
ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, വി.ഡി. രാജു, ബോബി സി.എക്സ്, അന്തോണിക്കുട്ടി ചെതലന്‍, സിബി ദാനിയേല്‍, റ്റോമി വെട്ടികാട്ട്, തോമസ് കോശി, മേരി ദീപ്തി, അബ്രഹാം റ്റി.എസ്., എ.ജെ. ഡിക്രൂസ്, റോയി ജോസ് എന്നിവര്‍ പ്രസംഗിച്ചു.