kottayam

ജിസ്മോളുടെയും കുഞ്ഞുങ്ങളുടെയും മരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്), നോറ ജിസ് ജിമ്മി (ഒന്ന്) എന്നിവരെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.

കേസില്‍ ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത പോലീസ് അന്വേഷിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജിസ്മോളുടെ പിതാവ് തോമസ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

ഏറ്റുമാനൂര്‍ പോലീസ് ഒരാഴ്ചയ്ക്കുള്ളില്‍ കേസിന്റെ ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറണം. ക്രൈംബ്രാഞ്ച് നാലുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വീട്ടില്‍നിന്ന് മൂന്നു കിലോമീറ്ററോളം ഇരുചക്രവാഹനത്തില്‍ മക്കളുമായി പോയി മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്തുവെന്ന പോലീസ് വിശദീകരണം വിശ്വസിക്കാനാകില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഹൈക്കോടതിയിലടക്കം പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകയുമായിരുന്നു ജിസ്മോള്‍.

ഏപ്രില്‍ 15-നാണ് മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ ജിസ്മോള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടിരുന്നു. ജിസ്മോളുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവ്, മാതാപിതാക്കള്‍, സഹോദരി എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.

എന്നാല്‍, ഭര്‍ത്താവിന്റെ മാതാവിനെയും സഹോദരിയെയും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലായിരുന്നു ജിസ്മോളെ ഭര്‍തൃവീട്ടുകാര്‍ ദ്രോഹിച്ചത്. ജിസ്മോളും മക്കളും മീനച്ചിലാറിന്റെ തീരത്തേക്ക് പോകുന്നതായി ആരും കണ്ടിട്ടില്ലെന്നും ഹര്‍ജിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *