പാലാ: ആശാ വർക്കർന്മാരുടെ രാപകൽ സമരയാത്രയുടെ ഭാഗമായി ജാഥാ അംഗങ്ങളെ നോട്ടുമാല അണിയിക്കുന്ന നടപടിക്കെതിരെ പരാതിയുമായി പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് രംഗത്തുവന്നു. നോട്ടുമാല തയ്യാറാക്കുന്നതും കറൻസി നോട്ടുകളിൽ എഴുതുന്നതും റിസർവ്വ് ബാങ്കിൻ്റെ ക്ലീൻ നോട്ട് പോളിസിക്ക് എതിരാണെന്ന് എബി ജെ ജോസ് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ സ്വഭാവമുള്ള മുദ്രാവാക്യങ്ങളും സന്ദേശവും എഴുതിയിരിക്കുന്ന നോട്ടിന് നിയമസാധുത നഷ്ടപ്പെടുകയും അത്തരം നോട്ടിലെ അവകാശവാദം ആർബിഐ (നോട്ട് റീഫണ്ട്) നിയമങ്ങളിലെ റൂൾ 5(2) പ്രകാരം നിരസിക്കപ്പെടുകയും ചെയ്യുമെന്ന് റിസർവ്വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. അതുപോലെ വികൃതമാക്കിയ നോട്ടുകളും ആർബിഐ (നോട്ട് റീഫണ്ട്) നിയമങ്ങളിലെ റൂൾ 5(2) പ്രകാരം നിരസിക്കാവുന്നതാണെന്നും റിസർവ്വ് ബാങ്കിൻ്റെ ക്ലീൻ നോട്ട് പോളിസിൽ പറയുന്നുണ്ട്.
ഈ സാഹചര്യത്തിൽ നോട്ടുമാല തയ്യാറാക്കിയ നടപടി അനുചിതവും അവഹേളനപരവുമാണ്. രാഷ്ട്രപിതാവിൻ്റെ ചിത്രം ആലേഖനം ചെയ്ത നോട്ടുകൾ മാലയായി ഉപയോഗിക്കുന്നത് അദ്ദേഹത്തെ അനാദരിക്കുന്നതിന് തുല്യമാണ്.
വ്യാപകമായി നോട്ട്മാല ഉപയോഗിക്കുന്നതിനെതിരെ ക്ലീൻ നോട്ട് പോളിസി പ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു റിസർവ്വ് ബാങ്ക്, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് എബി ജെ ജോസ് പരാതി നൽകി.
കറൻസി നോട്ടുകൾ ദുരുപയോഗിക്കുന്നതിനെതിരെ 2013 ൽ എബി ജെ ജോസ് സമർപ്പിച്ച പരാതിയെത്തുടർന്നാണ് റിസർവ്വ് ബാങ്ക് ക്ലീൻ നോട്ട് പോളിസിക്ക് രൂപം നൽകിയത്. അന്ന് കെ പി സി സി പ്രസിഡൻ്റായിരുന്ന രമേശ് ചെന്നിത്തല നടത്തിയ കേരള യാത്രയിൽ കറൻസി നോട്ടുകൾ നോട്ടുമാലയായി ദുരുപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.