പാലാ: പൂഞ്ഞാറിലും നീലൂരിലും ഉണ്ടായ 2 വത്യസ്ത വാഹന അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നീലൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് നീലൂർ സ്വദേശി അശോകന് (43) പരുക്കേറ്റു. പൂഞ്ഞാറിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശി വിനോദിന് (57) പരുക്കേറ്റു. ഉച്ച കഴിഞ്ഞായിരുന്നു അപകടങ്ങൾ.
പ്രവിത്താനത്ത് സ്ക്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഈരാറ്റുപേട്ട മറ്റക്കാട് സ്വദേശി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മാർട്ടിൻ എന്നയാൾക്ക് ഗുരുതര പരിക്കുണ്ട്. പ്രവിത്താനം – പ്ലാശനാൽ റോഡിൽ പള്ളിക്ക് സമീപം രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഇബ്രാഹിം സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഇരുവരേയും പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും എത്തിക്കുകയായിരുന്നു. വെൺമണി സ്വദേശിയുടേതാണ് കാർ. സ്കൂട്ടർ വെട്ടിച്ചതാണ് അപകട കാരണമെന്നാണ് കാർ ഡ്രൈവർ പറയുന്നത്.
ഭരണങ്ങാനം: കാറിൽ നിന്നിറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് തെറിച്ചു വീണ് റിട്ടയേർഡ് ഗവൺമെൻ്റ് ഡോക്ടർ ഭരണങ്ങാനം സ്വദേശി ഡോ. സെബാസ്റ്റ്യന് (71) പരുക്ക്. പരുക്കേറ്റ ഡോ. സെബാസ്റ്റ്യനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 യോടെ ഭരണങ്ങാനത്തിനു സമീപത്തു വച്ചായിരുന്നു അപകടം.