പാലാ: എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് രാഷ്ട്രീയ കേരളത്തിന് പാലാ നിയോജക മണ്ഡലം നൽകുന്ന വാഗ്ദാനം ആണെന്നും കേരളത്തിൽ ഉദിച്ചുയരുന്ന പുതിയ രാഷ്ട്രീയ താരോദയം ആണെന്നും ബിജെപി ദേശീയ നിയോജകമണ്ഡലം സമിതി അംഗവും മുൻ കേന്ദ്ര മന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം. എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ മണ്ഡല പര്യടനം കരൂർ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റെടുത്ത വിഷയങ്ങൾ എല്ലാം കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്നതിനും അവ പൂർത്തീകരിക്കുന്നതിനും ആ വിഷയങ്ങളിൽ എല്ലാം ജനങ്ങൾക്കൊപ്പം നിൽക്കുന്നതിനും കഴിവും പ്രാപ്തിയും ഉള്ള വ്യക്തിയാണ് ഷോൺ ജോർജ്. രാഷ്ട്രീയ കേരളത്തിൻ്റെയും പാലായുടെയും ഭാവി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. നരേന്ദ്ര മോദിയോടെപ്പം നിൽക്കുന്ന ഒരു ജനപ്രതിനിധി ഉണ്ടായാൽ മാത്രമേ ഇനി കേരളത്തിനും പാലാക്കും വികസനം എന്താണന്ന് അറിയാൻ കഴിയൂ.
സംസ്ഥാന വരുമാനത്തിൻ്റെ 93 ശതമാനവും ശമ്പളവും പെൻഷനും കൊടുക്കാൻ വേണ്ടി വിനയോഗിക്കുന്ന ഒരു ചെറിയ സംസ്ഥാനത്തിന് എന്ത് വികസനമാണ് നാട്ടിൽ കൊണ്ടുവരുവാൻ സാധിക്കുക. പാലായുടെ പ്രശ്നങ്ങളെയും വികസന സാധ്യതകളെയും കുറിച്ച് ഇത്രയേറെ പഠിക്കുകയും മനസിലാക്കുകയും അവക്ക് വേണ്ട പ്രതിവിധികളും പദ്ധതികളും ആവിഷ്‌കരിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഷോൺ.
അമ്പത് വർഷത്തിലധികമായി പാലാ വികസിപ്പിച്ചു എന്ന് അവകാശപ്പെടുന്നവർ പാലായിൽ എന്താണ് ചെയ്തിട്ടുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് വന്ന് പ്രസംഗിക്കുന്നതിനുള്ള ഒരു മൈതാനമോ സുരക്ഷിതമായി റോഡ് ഷോ നടത്തുന്നതിന് വേണ്ട സൗകര്യമുള്ള റോഡുകളോ ഇന്ന് പാലായിൽ ഇല്ല. രാജ്യത്തിന് ഒപ്പം പാലാ വളരുന്നതിനും വികസനം ഉണ്ടായെന്നതിനും ബിജെപിക്ക് വോട്ട് ചെയ്യുണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാവിലെ താമരക്കുളം ഇംഗ്ഷനിൽ നിന്നും നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ ആരംഭിച്ച പര്യടനം ചെറുകര, മുറിഞ്ഞാറ, നെല്ലാനി കാട്ടുപാറ, കുടക്കച്ചിറ കുരിശുപള്ളി, കുടക്കച്ചിറ പാറമട, വലവൂർ ടൗൺ, വലവൂർ അമ്പലം, ഇടനാട് ഗുരുമന്ദിരം, ഇടനാട് സ്‌കൂൾ, പോണ്ടനാംവയൽ, വേരനാൽ, പുന്നത്താനം കോളനി, വായനശാല കവല, നെടുമ്പാറ, വെള്ളക്കല്ല് സ്‌കൂൾ, കരൂർ പള്ളി, പയപ്പാർ അമ്പലം, പയപ്പാർ ജംഗ്ഷൻ വഴി അത്തിനാട് സമാപിച്ചു. വിവിധ ഘടകക്ഷികളുടെയും പോഷക സംഘടനളുടെയും നേതാക്കളും പ്രവർത്തകരും സ്‌ത്രീകളും കുട്ടികളും അടക്കം നിരവധി പ്രവർത്തകർ പര്യടനത്തിൽ പങ്കെടുത്തു.





