കറുകച്ചാൽ: ഷാർജയിലേക്ക് പോകുന്നതിന് വിസ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചന ചെയ്തയാളെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കൂത്രപ്പള്ളി ഭാഗത്ത് തുമ്പിയിൽ സച്ചിൻ ജോണിനെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഷാർജയിൽ ജോലി ചെയ്യുന്നതിനായി വിസ ശരിയാക്കി തരാം എന്ന് പറഞ്ഞ് കറുകച്ചാൽ സ്വദേശിയായ അഖിലിന്റെ കയ്യിൽ നിന്നും 85,000 രൂപ പണമായി വാങ്ങിക്കുകയായിരുന്നു, കഴിഞ്ഞ ഒരു വർഷത്തോളമായി വിസ ശരിയാക്കി കൊടുക്കാത്തതിനാൽ സംശയം തോന്നിയ യുവാവ് പണം തിരികെ ചോദിക്കുകയും എന്നാൽ പല ഒഴിവു കഴിവുകൾ പറഞ്ഞ് ഇയാൾ പണം തിരികെനൽകാതിരിക്കുകയും ആയിരുന്നു. തങ്ങൾ വഞ്ചിക്കപ്പെട്ട് എന്ന് മനസ്സിലാക്കിയ അഖിലും കുടുംബവും പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കുമാർ എസ്.ഐ മാരായ അനിൽകുമാർ, അനിൽ കെ പ്രകാശ് സി.പി.ഓ മാരായ സുരേഷ്, ഷനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.