
മീനച്ചിൽ താലൂക്കിൽ പ്രളയം ഏറ്റവും അധികം ബാധിച്ച മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എൻ.വാസവന്റെ സന്ദർശനം വിവാദമായി . മന്ത്രിയുടെ സന്ദർശനത്തെ സംബന്ധിച്ച് പാലാ ആർ.ഡി.ഒ അറിയിച്ചതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വാ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യൻ, മറ്റ് ഗ്രാമപഞ്ചായത്ത് മെമ്പർമാരും പഞ്ചായത്ത് ഓഫീസിൽ കാത്തു നിന്നു.
കടപുഴ പാലം സന്ദർശിച്ച് തിരികെയെത്തി വെള്ളം കയറി നാശനഷ്ടം സംഭവിച്ച മൂന്നിലവ് പഞ്ചായത്ത് ഓഫീസ് സന്ദർശിക്കും എന്നാണ് അറിയിച്ചിരുന്നുവെങ്കിലും അവിടെ കയറാതെ വാകക്കാട് പ്രദേശത്തേക്ക് മന്ത്രി പോവുകയാണ് ഉണ്ടായത്.
മൂന്നിലവ് ടൗണിൽ വച്ച് ജനപ്രതിനിധികൾ മന്ത്രിയോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സിപിഐഎം നേതാക്കൾ മന്ത്രിയെ സംസാരിക്കാൻ പോലും അനുവദിക്കാതെ കൊണ്ടുപോകുകയാണ് ഉണ്ടായത്.
മൂന്നിലവ് പഞ്ചായത്തിൽ ഉരുൾപൊട്ടലുകൾ ഉണ്ടായ മേച്ചാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സന്ദർശിക്കാൻ കൂട്ടാക്കാതെ മന്ത്രി മടങ്ങിയത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും വലിയ ദുരിതത്തിൽ കഴിയുന്ന മൂന്നിലവിലെ ജനങ്ങളെ മന്ത്രി അപമാനിച്ചതായും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വാ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.