പാലാ: സഹകരണ മേഖലയിലെ നിക്ഷേപ സുരക്ഷ ഉറപ്പുവരുത്തുവാൻ സർക്കാർ സമയബന്ധിത നിരീക്ഷണം ശക്തമാക്കണമെന്ന് കേരള കോൺ.(എം) ചെയർമാൻ ജോസ് .കെ.മാണി എം.പി ആവശ്യപ്പെട്ടു.
സഹകരണ സ്ഥാപനഭരണ സമിതികളും ജീവനക്കാരും നിക്ഷേപകരുടെ താത്പര്യവും നിക്ഷേപസുരക്ഷയും ഉറപ്പുവരുത്തുവാൻ ബാദ്ധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെയും കർഷകരുടേയും സാമ്പത്തിക ആശ്രയ കേന്ദ്രമായ സഹകരണ സ്ഥാപനങ്ങൾ കെട്ടുറപ്പോടെ എന്നും നിലനിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൻ്റെ സഹകരണ മേഖലയെ പല ഏജൻസികളും നോട്ടമിട്ടിട്ടുള്ളതായും ജോസ്.കെ.മാണി പറഞ്ഞു. പാലായിൽ കേരള കോൺ.( എം) നേതൃത്വത്തിലുള്ള സംസ്ഥാന സഹകാരി ഫോറം സംസ്ഥാന കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘യോഗത്തിൽ കേരള ബാങ്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. കാർഷിക കടാശ്വാസ കമ്മീഷൻ അംഗം ജോസ് പാലത്തിനാൽ,പ്രൊഫ.ലോപ്പസ് മാത്യു, സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, ജോസഫ് മണ്ഡപം, തോമസ് മേൽവെട്ടം, എം.എം.എബ്രാഹം, അഡ്വ.സിബി വെട്ടൂർ, പെണ്ണമ്മ ജോസഫ്,മീനച്ചിൽ സഹകരണ യൂണിയൻ പ്രസിഡണ്ട് ജോൺസൺ പുളിക്കിയിൽ, ജോസ് പുത്തൻകാലാ, ടോബിൻ കെ.അലക്സ്, ജോ പ്രസാദ് കുളിരാനി, ബേബി ഉഴുത്തുവാൽ എന്നിവർ പ്രസംഗിച്ചു.
വിവിധ സഹകരണ സ്ഥാപന ഭരണ സമിതി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. എല്ലാ ജില്ലകളിലും സഹ കാരി ഫോറം കൺവൻഷനുകൾ വിളിച്ചു ചേർക്കുവാൻ യോഗം തീരുമാനിച്ചു.