തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തിനെതിരേ വര്‍ധിച്ചുവരുന്ന സംഘപരിവാർ ആക്രമണത്തിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിറോയ് അറയ്ക്കല്‍.
ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കോട്ടയത്ത് ബുധനാഴ്ച (ഡിസംബര്‍ 29) വൈകീട്ട് നാലിന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പ്രതിഷേധ സംഗമത്തില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ സംസാരിക്കും. കൂടാതെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള അക്രമങ്ങളാണ് ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ അരങ്ങേറിയത്. ബി.ജെ.പി ഭരിക്കുന്ന യു.പി, ഹരിയാന, അസം, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ക്രൈസ്തവര്‍ക്കെതിരായ കൂടുതല്‍ സംഘടിത ആക്രമണങ്ങളുണ്ടായത്. ക്രൈസ്തവ ദേവാലയങ്ങളില്‍ കടന്നുകയറി പ്രാര്‍ഥനയും ക്രിസ്മസ് ആഘോഷങ്ങളും തടസ്സപ്പെടുത്തുകയും കരോളുകള്‍ തടയുകയും ചെയ്തു. കര്‍ശന സുരക്ഷ സംവിധാനങ്ങളുള്ള അംബാല കന്‍േറാണ്‍മെന്റ് ഏരിയയിലെ ദേവാലയത്തില്‍ കടന്നുകയറി ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു.
മുസ്ലിംകളുടെ വെള്ളിയാഴ്ച നമസ്‌കാരം തുടര്‍ച്ചയായി തടസ്സപ്പെടുത്തിവന്ന ഗുരുഗ്രാമില്‍ അതേ മാതൃകയില്‍ തന്നെയാണ് ജയ്ശ്രീറാം വിളികളുമായി ക്രിസ്മസ് ആഘോഷം നടക്കുന്ന സ്‌കൂളിലേക്ക് അക്രമികള്‍ ഇരച്ചുകയറിയത്. കുരുക്ഷേത്രയില്‍ ക്രിസ്മസ് ആഘോഷ വേദി കൈയേറി മൈക്കിലൂടെ ഹനുമാന്‍ ചാലിസ മുഴക്കി. പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്ന വാരാണസിയിലെ ചന്ദ്മറിയില്‍ ക്രിസ്മസ് പ്രാര്‍ഥന നടന്ന ആശ്രമത്തിനു മുന്നില്‍ തടിച്ചുകൂടി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. മതപരിവര്‍ത്തനത്തിനുള്ള മറയാണ് എന്നാരോപിച്ച് സാന്താക്ലോസിനെതിരെ പ്രതിഷേധിക്കുകയും കോലം കത്തിക്കുകയും ചെയ്തു. ബി.ജെ.പി സര്‍ക്കാരിന്റെ ഒത്താശയോടെ കര്‍ണാടകയില്‍ അക്രമങ്ങള്‍ വ്യാപകമായിരിക്കുന്നു.
ക്രിസ്മസിന് ആഘോഷങ്ങളും നക്ഷത്ര വിളക്കുകളുമൊന്നും അനുവദിക്കില്ലെന്നും ഹിന്ദുത്വ സംഘങ്ങള്‍ കാലേകൂട്ടി തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ 21 സംസ്ഥാനങ്ങളിലായി മുന്നൂറോളം അക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരായി നടന്നതായി അസോസിയേഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ സിവില്‍ റൈറ്റ്‌സിന്റെ റിപ്പോര്‍ട്ട് പറയുന്നു. ആര്‍എസ്എസ് ഭരണഘടനയായ വിചാരധാര വ്യക്തമാക്കുന്ന ശത്രു പട്ടികയിലെ രണ്ടാമത്തെ വിഭാഗമാണ് ക്രൈസ്തവര്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരേ വ്യാപകമായി സംഘടിത അക്രമങ്ങള്‍ ഉണ്ടാവുമ്പോഴും സര്‍ക്കാരുകള്‍ ക്രിയാല്‍മകമായി ഇടപെടാനോ പ്രതികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനോ തയ്യാറാവാത്തത്് ആശങ്കാജനകമാണെന്നും റോയ് അറയ്ക്കല്‍ വ്യക്തമാക്കി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19