മാര്‍ സ്ലീവാ മെഡിസിറ്റിയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി പാലാ രൂപത. പാവപ്പെട്ട രോഗികള്‍ക്കു വേണ്ടി 70 ലക്ഷം മുതല്‍ ഒരു കോടി രൂപാ വരെ മുടക്കുന്ന ആശുപത്രിയ്ക്കു നേരെ നടത്തുന്ന ഗൂഢശ്രമങ്ങള്‍ പാഴ് വേലയാകുമെന്നും ഒരു കാലത്തും വിജയിക്കുകയില്ലെന്നും പാലാ രൂപത ഫെയസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ചുവടെ…
മാര്‍ സ്ലീവാ മെഡിസിറ്റിയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ തുടരെ പോസ്റ്റിടുന്നുണ്ട്. നിത്യേനയെന്നോണം വര്‍ധിച്ചു വരുന്ന മാര്‍സ്ലീവാ ഹോസ്പിറ്റലിന്റെ ജനപ്രീതിയെ ഇകഴ്ത്തുക എന്നതാവാം ഇവര്‍ ഉദ്ദേശിക്കുന്നതെങ്കിലും അത് പാഴ്‌വേല മാത്രമാകുമെന്ന് ആ സഹോദരങ്ങളെ സ്‌നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടെ.
പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാനുകൂല്യമായി മാത്രം തുടക്കം മുതല്‍ ഓരോ വര്‍ഷവും 70 ലക്ഷം മുതല്‍ ഒരു കോടി രൂപാ വരെ ആശുപത്രി മാനേജ്‌മെന്റ് നീക്കിവെയ്ക്കുന്നുണ്ടെന്ന കാര്യം സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പടച്ചു വിടുന്നവര്‍ അറിയുന്നില്ലായിരിക്കാം.
കോവിഡ് പരിശോധനയ്ക്കായി ഇവിടെ ട്രൂനെറ്റ് ടെസ്റ്റാണ് നടത്തുന്നത്. ഇതിന്റെ കൃത്യത 70 % ആണ്. അത് പല സ്ഥലങ്ങളില്‍ ടെസ്റ്റ് ചെയ്യുമ്പോഴും ചിലപ്പോള്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.
780 രൂപയുടെ കോവിഡ് വാക്‌സിന്‍ 700 രൂപയ്ക്കാണ് മാര്‍ സ്ലീവയില്‍ നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കില്‍ മാത്രമാണ് കോവിഡ് രോഗികളെ മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ ശുശ്രൂഷിക്കുന്നത്. ഇത് ആര്‍ക്കും പരിശോധിക്കാവുന്നതാണ്.
കോവിഡ് മൂര്‍ദ്ധന്യ അവസ്ഥയിലും സൗജന്യമായി വീടുകളിലെത്തി കോവിഡ് രോഗികള്‍ക്ക് വേണ്ട പരിചരണവും മരുന്നുകളും നല്‍കിയ കോവിഡ് ഫൈറ്റേഴ്‌സിന്റെ പ്രവര്‍ത്തനം കേരളത്തിലാദ്യമായി ആവിഷ്‌ക്കരിച്ചത് മാര്‍സ്ലീവാ മെഡിസിറ്റിയാണ്.
ഈ ഒറ്റ സേവന പ്രവര്‍ത്തനത്തിന് ഔദ്യോഗിക മേഖലകളിലുള്ളവരുടേയും നിരവധി ജനപ്രതിനിധികളുടേയും ഒട്ടേറെ പ്രോത്സാഹന പിന്തുണാശംസകള്‍ മാര്‍ സ്ലീവയ്ക്ക് ലഭിച്ചിട്ടുണ്ട്.
കോവിഡ് രോഗികളുള്ള ഓരോ വീട്ടിലും കയറിയിറങ്ങി സേവനമെത്തിക്കുമ്പോള്‍, ആശ്വാസമനസ്സോടെ മിഴി നിറഞ്ഞ് വീട്ടുകാര്‍ പറയുന്ന നന്ദി വാക്കുകള്‍ ആതുരസേവന മേഖലയിലെ ഏറ്റവും വലിയ ബഹുമതിയായാണ് മാര്‍ സ്ലീവാ കരുതുന്നത്.
കോവിഡ് പോസിറ്റീവായ ഗര്‍ഭിണിയായ സ്ത്രീ, ആശുപത്രിയില്‍ പരിശോധിച്ച പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചതിനു ശേഷം അഡ്മിറ്റ് ആവാന്‍ വരാതിരുന്ന സാഹചര്യത്തില്‍ തിരികെ വിളിച്ചത്.
കോവിഡ് പോസിറ്റീവ് ആയ രോഗി ഗര്‍ഭിണി ആയതിനാല്‍ അഡ്മിഷന്‍ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയായിരുന്നു വിളി. അതുപോലെ ആരോപണങ്ങളായി ഉപയോഗിക്കുകയാണ് ഒന്നോ- രണ്ടോ പേര്‍. വളരെ കഷ്ടമാണിത്.
നിലവിലെ സാഹചര്യത്തില്‍ കോവിഡ് സംബന്ധിച്ചും കോവിഡ് അഡ്മിഷന് വേണ്ടിയും ഒട്ടനവധി കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പാവപ്പെട്ട രോഗികളെ കഴിയുന്നത്ര പരിചരിക്കണം എന്നാണ് ആശുപത്രി മാനേജ്‌മെന്റ് പോലും ജീവനക്കാരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ന്യായമായ ഏതു പരാതിയ്ക്കും തീര്‍പ്പു കല്‍പ്പിക്കാന്‍ ആശുപത്രി മാനേജ് മെന്റ് സദാ സന്നദ്ധവുമാണ്.ഈ സാഹചര്യത്തില്‍പ്പോലും സമൂഹ മാധ്യമങ്ങളിലൂടെ താറടിക്കുന്ന ഒന്നോ- രണ്ടോ പേരുടെ ‘ഉദ്ദേശം ‘ നന്നായി മനസ്സിലാക്കുന്നുണ്ട്.
എന്നാലും ഒരിക്കലും ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഒരു നടപടിയും മാര്‍ സ്ലീവ യുടെ ഭാഗത്തു നിന്നുണ്ടാവുകയില്ല. സമൂഹത്തില്‍ തേജോവധം ചെയ്ത് മാര്‍ സ്ലീവയില്‍ നിന്ന് പൈസ വാങ്ങാമെന്ന വ്യാമോഹവും ആര്‍ക്കും വേണ്ട.
ഇനിയും ഇത്തരം നീക്കങ്ങളുണ്ടായാല്‍ തീര്‍ച്ചയായും നിയമത്തിന്റെ വഴി തേടുമെന്നു കൂടി ഈ ഒന്നോ- രണ്ടോ ദോഷൈകദൃക്കുകളെ പ്രത്യേകം ഓര്‍മ്മിപ്പിക്കുകയാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19