Pala News

നാലുവരിപാതയ്ക്ക് സമാനമായ രീതിയിൽ ബൈപാസിലെ അവശേഷിക്കുന്ന ഭാഗം നിർമ്മിക്കണം; മൂന്ന് റൗണ്ടാനകൾ കൂടി ഉണ്ടാവണം : ആൻ്റോ പടിഞ്ഞാറേക്കര

പാലാ: പാലാ കെ.എം.മാണി ബൈപാസിൻ്റെ അവസാനഘട്ടത്തിൽ അവശേഷിക്കുന്ന എൺപത് മീറ്റർ ഭാഗത്തെ നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ ഈ പാതയുമായി ബന്ധപ്പെട്ടു വരുന്ന സിവിൽ സ്റ്റേഷൻ ജംഗ്ഷൻ, കോഴാ റോഡ് ജംഗ്ഷൻ, പുലിയന്നൂർ എന്നീ മൂന്ന് നാൽകവലകളിലും മിനി റൗണ്ടാനകൾ കൂടി വിഭാവനം ചെയ്ത് റോഡ് ഗതാഗതം അപകടരഹിത മാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.

സിവിൽ സ്റ്റേഷന് എതിർവശം മുതൽ സെന്റ്. മേരീസ് സ്കൂൾ വരെയുള്ള ഭാഗത്ത് വിളക്ക് കാലുകൾ കൂടി സ്ഥാപിക്കുവാൽ കഴിയുംവിധം റോഡ് ഡിവൈഡർ കൂടി സ്ഥാപിച്ച് നാലുവരിപാതയ്ക്ക് സമാനമായി നവീകരിക്കണമെന്നും ചെയർമാൻ അധികൃതരോട് അഭ്യർത്ഥിച്ചു.

നഗര സൗന്ദര്യവൽക്കരണത്തിനും ഈ വിധമുള്ള റോഡ് നിർമ്മാണം ഈ ഭാഗത്ത് ആവശ്യമാണ്. വളരെ ഉയരം കൂടിയ പുത്തൻപള്ളികുന്ന് ഭാഗത്തു നിന്നും അതിവേഗം ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ ളാലം പള്ളി ജംഗ്ഷനിലും രാമപുരം റോഡിലെ സിവിൽ സ്റ്റേഷൻ നാൽകവലയിലുംഅപകടത്തിൽ പെടാനുള്ള സാഹചര്യം ഉണ്ടാകാനിടയുണ്ട്. ഈ സാഹചര്യം മുൻകൂട്ടി കണ്ട് കാൽനടയാത്രയും വാഹന ഗതാഗതവും അപകടരഹിതവും സുരക്ഷിതവുമായിരിക്കേണ്ടതിന് കലേ കൂട്ടി റോഡ് നിർമ്മാണം വിഭാവനം ചെയ്യേണ്ടതുണ്ട്.

രണ്ട് ഹയർ സെക്കണ്ടറിയും, രണ്ട് ഹൈസ് സ്കൂളുകളും പ്രധാന പള്ളിയും കൂടിച്ചേർന്ന വളരെ തിരക്കേറിയ ളാലം പള്ളി ജംഗ്ഷൻ മുതൽ റോഡ് ഡിവൈഡർ സ്ഥാപിക്കുന്നതു വഴി ഓവർ ടേക്കിംഗ് ഒഴിവാക്കുവാനും ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങൾക്ക് പ്രത്യേക യാത്രാ ഭാഗവും ലഭ്യമാക്കുവാനും കഴിയും.

ബൈപാസ് കടന്നു പോകുന്ന ഭാഗത്തെ നഗരസഭാ കൗൺസിലർമാരായ ലീന സണ്ണി, ബിജി ജോജോ ,സാവിയോ കാവുകാട്ട് എന്നിവരും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടവും ഇതുസംബന്ധിച്ച് നിർദ്ദേശം സമർപ്പിച്ചിട്ടുള്ളതായി ചെയർമാൻ പറഞ്ഞു.ഈ ഭാഗത്തെ റോഡ് രൂപകല്പനയ്ക്കായി അധികൃതരുമായി ചർച്ച നടത്തുമെന്ന് ചെയർമാൻ അറിയിച്ചു.

Leave a Reply

Your email address will not be published.