
കോട്ടയം: മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഒഴിഞ്ഞാൽ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ജയിൽ വാസത്തിൽ നിന്നെങ്കിലും പിണറായി വിജയന് രക്ഷപ്പെടാമെന്ന് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി. ജോർജ് പറഞ്ഞു. കോട്ടയത്ത് ചേർന്ന കേരള ജനപക്ഷം ( സെക്കുലർ )സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016 മുതൽ 2022 വരെയുള്ള ആറു വർഷക്കാലം വലിയ രീതിയിലുള്ള അഴിമതിയാണ് പിണറായി വിജയനും കുടുംബവും നടത്തിയിരിക്കുന്നത്. പിണറായിയുടെയും കുടുംബത്തിന്റെയും സ്വത്തുക്കൾ അന്വേഷിച്ചാൽ ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ വ്യക്തമാകും. കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ കേരള ജനത മനസ്സിലാക്കും.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും പി.സി.ജോർജ് പറഞ്ഞു. കുടുംബത്തിന്റെയും പാർട്ടിയുടെയും മുഖം രക്ഷിക്കാൻ രാജിയല്ലാതെ പിണറായിയുടെ മുന്നിൽ മറ്റു മാർഗ്ഗങ്ങൾ ഇല്ല. പിണറായിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇ കെ ഹസ്സൻ കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. ജോർജ് ജോസഫ് കാക്കനാട്ട്, പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്, ഉമ്മച്ചൻ കൂറ്റനാൽ, സെബി പറമുണ്ട,പ്രൊഫ. ജോസഫ് റ്റി ജോസ്, കെ.എഫ്.കുര്യൻ, അഡ്വ. ഷൈജോ ഹസ്സൻ , അഡ്വ. ഷോൺ ജോർജ്, ഇന്ദിര ശിവദാസ്, സജി എസ് തെക്കേൽ, ജോർജ് വടക്കൻ, സുബീഷ് ശങ്കർ, നസീർ വയലും തലയ്ക്കൽ ,ജോസ് ഫ്രാൻസിസ്,സുരേഷ് പലപ്പൂർ, മേഴ്സി ചന്ദ്രൻ, ബെൻസി വർഗീസ്,ഇ.ഒ. ജോൺ, പി.എം. വത്സരാജ്, ബാബു പൊന്മാങ്കൽ,സിറിൽ നരിക്കുഴി,മാത്യു കൊട്ടാരം, റെനീഷ് ചൂണ്ടച്ചേരി തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.